KERALA

"ജി. സുധാകരൻ ഇനി സഖാവല്ല, വർഗവഞ്ചകന് മാപ്പില്ല"; ശക്തി പ്രകടനം നടത്തി സിപിഐഎം

സുധാകരനെ ഇനി സഖാവെ എന്ന് വിളിക്കരുതെന്ന് സിപിഐഎം പ്രവർത്തകർ ആവശ്യപ്പെട്ടു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: പാർട്ടി ബന്ധം ഉപേക്ഷിച്ച മുതിർന്ന നേതാവ് ജി. സുധാകരനെതിരെ ശക്തി പ്രകടനം നടത്തി സിപിഐഎം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ്റെ വീട്ടിന് സമീപത്ത് വച്ചാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. വർഗ വഞ്ചകന് മാപ്പില്ലെന്ന് എഴുതിയ ബാനർ ഉയർത്തിയാണ് പ്രകടനം സംഘടിപ്പിച്ചത്.

ജി. ഭുവനേശ്വരൻ്റെ സഹോദരൻ ആയതു കൊണ്ടാണ് ഞങ്ങൾ സുധാകരനെ ആരാധിച്ചതും ബഹുമാനിച്ചതുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ വാർത്ത സമ്മേളനത്തിൽ വച്ച് ആ രക്തസാക്ഷിത്വത്തെയാണ് സുധാകരൻ തള്ളിപറഞ്ഞത്. സുധാകരന് പാർലമെൻ്ററി മോഹമാണ്. കുറേ നാളായി പദ്ധതി ഇട്ട കാര്യമാണ് ഇപ്പോൾ നടക്കുന്നത് എന്നും നാസർ പറഞ്ഞു.

സുധാകരൻ പറഞ്ഞിട്ടാണ് ഒരു ബ്രാഞ്ച് തന്നെ ഉണ്ടാക്കിയത്. ബ്രാഞ്ചിൽ മാത്രമേ പ്രവർത്തിക്കു എന്ന് പറഞ്ഞത് സുധാകരൻ തന്നെയാണ് എന്നും നാസർ പറഞ്ഞു. അംഗത്വം പുതുക്കത്തത് നന്നായിയെന്നും അല്ലായിരുന്നെങ്കിൽ ഞാൻ പുറത്താക്കേണ്ടി വരുമായിരുന്നു എന്നും നാസർ ചൂണ്ടിക്കാട്ടി. ഗൗരിയമ്മക്കെതിരെ സുധാകരൻ ആണ് നടപടി എടുത്തത്. ജില്ലാ കൗൺസിലിൻ മുകളിൽ വികസന സമിതി ഉണ്ടാക്കിയതിനല്ലേ സുധാകരൻ എല്ലാം ചേർന്ന് ഗൗരിയമ്മയെ പുറത്താക്കിയത്. ആ സഖാവ് ഇപ്പോൾ നടപടിക്ക് വിധേയമായത് എന്നും നാസർ പറഞ്ഞു.

കമ്യൂണിസ്റ്റ് പാർട്ടിയുടെ മണ്ണാണ് അമ്പലപ്പുഴയിേലത്. പാർട്ടിയെ വെല്ലുവിളിച്ച് കോൺഗ്രസിനെ കൂട്ട് പിടിച്ച് വന്നാൽ ചുട്ട മറുപടി നൽകുമെന്നും ഈ പാർട്ടിയെ വെല്ലുവിളിക്കരുത് എന്നും നാസർ മുന്നറിയിപ്പ് നൽകി. എല്ലാ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയിട്ടും അപചയം ഉണ്ടായിട്ടും കൂടെ കൊണ്ടുനടന്നതാണ് ഞങ്ങൾക്ക് പറ്റിയ തെറ്റെന്നും നാസർ പറഞ്ഞു. സുധാകരനെ കൈ കാര്യം ചെയ്യുമെന്ന് താൻ പറഞ്ഞതായുള്ള വർത്ത കെട്ടിചമച്ചതാണ്. താൻ ആരെയും കൈകാര്യം ചെയ്യുമെന്ന് പറയാറില്ല. പറയാതെയാണ് കൈകാര്യം ചെയ്യാറ് എന്നും വേദിയിൽ വച്ച് നാസർ പറഞ്ഞു.

ഈ ചുവന്ന മണ്ണ് കളങ്കപ്പെടാൻ പാടില്ലായിരുന്നു, അത് സുധാകരൻ ഓർക്കണമായിരുന്നു എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത വ്യക്തമാക്കി. തന്നെ പൊളിറ്റിക്കൽ ക്രിമിനൽ എന്ന് സുധാകരൻ വിളിച്ചതിൽ വിഷമം ഇല്ലെന്നും, വിഎസിൻ്റെ ഡ്രാക്കുള എന്ന് വിളിച്ച നാവു കൊണ്ടാണ് എന്നെ അങ്ങനെ വിളിച്ചത് എന്നും എംഎൽഎ എച്ച്. സലാം പ്രതികരിച്ചു. പാർട്ടി പരിപാടികളിൽ വിളിച്ചില്ലെന്നത് സുധാകരൻ്റെ നുണയാണ്. താൻ 10 പരിപാടികളിൽ വിളിച്ചു ഒന്നിൽ പോലും വന്നില്ല. വരില്ലെന്ന് സുധാകരൻ പറഞ്ഞതിൻ്റെ തെളിവ് തൻ്റെ കൈവശമുണ്ട്. വരാതിരുന്നിട്ട് വിളിച്ചില്ലെന്നാണ് മാധ്യമങ്ങളോട് പറയുന്നതെന്നും സലാം പറഞ്ഞു.

SCROLL FOR NEXT