അനസ് അലി 
KERALA

ജി. സുധാകരന്റെ ആരോപണം: കുടുംബാംഗങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ; വൈകാരിക പ്രതികരണവുമായി സിപിഐഎം നേതാവ് അനസ് അലി

സുധാകരനെതിരെ നിരവധി തെളികൾ തന്റെ പക്കലുണ്ട്. പുറഞ്ഞുവിട്ടാൽ തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും അനസ് അലി

Author : ന്യൂസ് ഡെസ്ക്

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി. സുധാകരന്റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഐഎം ഹരിപ്പാട് ഏരിയ കമ്മിറ്റി അംഗം എം.എം. അനസ് അലി. തനിക്കെതിരായ പരാമർശങ്ങൾ സുധാകരൻ അവസാനിപ്പിക്കണം. വ്യക്തിപരമായി അധിക്ഷേപിക്കുന്ന സമീപനം അംഗീകരിക്കാനാവില്ല. മകൾക്ക് സ്‌കൂളിൽ പോകാനും ഭാര്യക്ക് ജോലിക്ക് പോകാനും പറ്റാത്ത അവസ്ഥയാണ്. പിതാവിന് പള്ളിയിൽ പോകാൻ പോലും കഴിയുന്നില്ല. താൻ ഒരു ലഹരിക്കേസിലും പ്രതിയല്ല. സുധാകരനെതിരെ നിരവധി തെളികൾ തന്റെ പക്കലുണ്ട്. പുറഞ്ഞുവിട്ടാൽ സുധാകരന് തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരുമെന്നും അനസ് അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്കു മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു അനസ് അലിയുടെ പ്രതികരണം. യാതൊരു അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങളാണ് സുധാകരന്‍ ഉന്നയിക്കുന്നത്. ആരോപണം പിന്‍വലിച്ച് മാപ്പുപറഞ്ഞില്ലെങ്കില്‍ ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുധാകരനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്യും. തുകയുടെ വലുപ്പമല്ല പ്രധാനം, തന്റെ മാനത്തിന് വിലയുണ്ട്. സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താന്‍. ഇനിയും തനിക്കെതിരെ പറഞ്ഞാല്‍ താനും ഒത്തിരി കാര്യങ്ങള്‍ പറയും. താന്‍ വെളിപ്പെടുത്തല്‍ നടത്തിയാല്‍ സുധാകരന് തലയില്‍ മുണ്ടിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അനസ് അലി പറഞ്ഞു.

ലഹരിക്കച്ചവടവുമായി ബന്ധമുളള അനസ് അലി ആഭ്യന്തരമന്ത്രിക്കൊപ്പം വേദി പങ്കിട്ടെന്നായിരുന്നു കഴിഞ്ഞ ദിവസം സുധാകരന്‍ പറഞ്ഞത്. അതേസമയം, തനിക്കെതിരായ ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും അനസ് അലി പറഞ്ഞു.

SCROLL FOR NEXT