കോഴിക്കോട്: വലിയങ്ങാടി കെട്ടിട അപകടത്തെ ബിജെപിയും യുഡിഎഫും രാഷ്ട്രീയവൽക്കരിച്ചെന്ന് സിപിഐഎം നേതാവ് സി.പി. മുസാഫിർ അഹമ്മദ്. ദുരന്തം നടന്ന സ്ഥലത്ത് മുദ്രാവാക്യം വിളിച്ചത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. അപകടം നടന്നപ്പോൾ ബിജെപി രക്ഷപ്രവർത്തനത്തിന് നിൽക്കാതെ പ്രതിഷേധിക്കുകയാണ് ചെയ്തതത്. മരണത്തിന്റെ ഉത്തരവാദിത്തം കോർപ്പറേഷന്റെ തലയിൽ കെട്ടിവെക്കുന്ന തരത്തിലുളള പ്രചാരണത്തിനാണ് ബിജെപിയും, യുഡിഎഫും ശ്രമിക്കുന്നതെന്നും മുസാഫിർ അഹമ്മദ് പറഞ്ഞു.
അപകടവസ്ഥയിലുള്ള കെട്ടിടങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കും. സർക്കാരിന്റെ മുന്നിലേക്ക് അപകടത്തിൽപ്പെട്ടവർക്ക് കൂടുതൽ ധനസഹായം നൽകുന്ന കാര്യം അറിയിക്കുമെന്നു സിപിഐഎം നേതാവ് വ്യക്തമാക്കി.ദുരന്തത്തെ രാഷ്ട്രീയവൽക്കരിച്ച പാർട്ടികൾക്കെതിരെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും. നൂറിലേറെ പേരെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് ബീച്ചിൽ നാളെ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുമെന്നും മുസാഫിർ അഹമ്മദ് വ്യക്തമാക്കി.
വലിയങ്ങാടിയിൽ സ്ലാബ് തകർന്നുവീണ് മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കോർപ്പറേഷൻ്റെ വീഴ്ച സമ്മതിച്ച് സെക്രട്ടറി യു.കെ. ഹരീഷ് പ്രതികരിച്ചിരുന്നു. കെട്ടിടം പൊളിക്കാൻ 2024 ൽ റിപ്പോർട്ട് കിട്ടിയെങ്കിലും രണ്ടു വർഷമായിട്ടും നടപടിയുണ്ടായില്ല. വ്യാപാരികൾക്ക് നോട്ടീസ് അയക്കുക പോലും ചെയ്തിട്ടില്ലെന്നുമാണ് സെക്രട്ടറി വെളിപ്പെടുത്തിയത്.
ഈ മാസം 23നാണ് കോര്‍പ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ബീച്ചിലെ പഴയ പാസ്‌പോര്‍ട്ട് ഓഫീസ് കെട്ടിടം തകര്‍ന്ന് വീണത്. സ്ലാബ് തകര്‍ന്ന് വീണുണ്ടായ അപകടത്തിൽ നാല് പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അപകടത്തിൽ ജബ്ബാര്‍, അഷ്റഫ്, ബഷീർ, വിനോദ് എന്നിവരാണ് മരിച്ചത്. കെട്ടിടം അൺഫിറ്റ് ആയിരുന്നു. അങ്ങാടിയിൽ അഞ്ചു കെട്ടിടങ്ങൾ അൺഫിറ്റ് ആണെന്ന് നേരത്തെ കണ്ടെത്തിയതാണ്.