ആലപ്പുഴ: സിപിഐഎമ്മിനെ വീണ്ടും വെല്ലുവിളിച്ച് ജി. സുധാകരൻ. സിപിഐഎം നേതാക്കൾ വയോജന പാഠശാലയിൽ പോയി വിദ്യാഭ്യാസം നേടണമെന്ന് ജി. സുധാകരൻ ആക്ഷേപിച്ചു. ജനങ്ങളോട് പെരുമാറുന്നത് എങ്ങനെയെന്ന് പഠിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ഓഫീസിലേക്ക് നടത്തിയ സിപിഐഎം മാർച്ചിൽ പൊലീസിനെയും വിമർശിച്ചു. എന്തിനാണ് തന്റെ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത് എന്ന് സുധാകരൻ ചോദിച്ചു. ഭരണം മാറിയത് ഇപ്പോഴും അമ്പലപ്പുഴയിലെ പൊലീസുകാർ അറിഞ്ഞിട്ടില്ലെന്നാണ് സുധാകരന്റെ വിമർശനം. പൊതുവേദിയിൽ സിപിഐഎമ്മിനെ അധിക്ഷേപിച്ചാൽ കടുത്ത രീതിയിൽ പ്രതികരിക്കുമെന്ന സിപിഐഎം മുന്നറിയിപ്പിന് പിന്നാലെയാണ് ആലപ്പുഴയിലെ റസിഡൻസ് അസോസിയേഷൻ യോഗത്തിൽ സുധാകരൻ വീണ്ടും ആഞ്ഞടിച്ചത്.
പാർട്ടിബന്ധം ഉപേക്ഷിച്ചത് മുതൽ സുധാകരൻ സിപിഐഎം നേതാക്കൾക്കെതിരേ നിരന്തരം ആക്ഷേപങ്ങൾ ഉയർത്തുന്നുണ്ട്. സുധാകരൻ എംഎൽഎ എന്ന നിലയിൽ പ്രവർത്തിക്കാതെ ഔദ്യോഗിക വേദിയിൽ മാന്യതയില്ലാത്ത അനാവശ്യ കാര്യങ്ങൾ പറഞ്ഞാൽ അതേ വേദിയിൽ പാർട്ടിക്കാർ മൈക്കു പിടിച്ചെടുത്ത് മറുപടി പറയുമെന്ന് മുൻ എംഎൽഎ എച്ച്. സലാം പ്രതികരിച്ചിരുന്നു. മാത്രമല്ല, പഞ്ചായത്തിന്റെ ചടങ്ങുകളിൽ നേതാക്കളെ അപമാനിക്കുന്ന വിധം പ്രസംഗിച്ചാൽ പ്രസിഡന്റുമാർ മൈക്ക് ഓഫ് ചെയ്യാനും മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു.