KERALA

"വർഗ വഞ്ചനയ്ക്ക് മാപ്പില്ല"; ജി. സുധാകരനെതിരെ ജന്മനാട്ടിൽ പ്രതിഷേധ പ്രകടനവുമായി സിപിഐഎം

'വലതന്മാരുടെ എച്ചില് നക്കി സുധാകരൻ' എന്ന് മുദ്രാവാക്യം ഉയർത്തി അണികൾ പ്രതിഷേധം അറിയിച്ചു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ: ദീർഘകാലത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥി ആകുമെന്ന് പ്രഖ്യാപിച്ച ജി. സുധാകരനെതിരെ സിപിഐഎം. സുധാകരന്റെ ജന്മനാടായ താമരക്കുളത്ത് സിപിഐഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വർഗ വഞ്ചനയ്ക്ക് മാപ്പില്ലെന്ന് ബാനർ ഉയർത്തിയായിരുന്നു ശക്തിപ്രകടനം. "വലതന്മാരുടെ എച്ചില് നക്കി സുധാകരൻ" എന്ന് മുദ്രാവാക്യം ഉയർത്തി അണികൾ പ്രതിഷേധം അറിയിച്ചു.

"ഇനിയീ മണ്ണിനെ കളങ്കപ്പെടുത്താൻ ഒരു പൊന്നു തമ്പ്രാനും ഇവിടെയെത്തേണ്ട" തുടങ്ങി സുധാകരനെതിരെ രൂക്ഷമായ മുദ്രാവാക്യങ്ങൾ വിളിച്ച് കൊണ്ടായിരുന്നു പ്രവർത്തകർ രോഷം പ്രകടിപ്പിച്ചത്. ജി. ഭുവനേശ്വരൻ്റെ രക്തസാക്ഷി കുടീരത്തിൽ നൂറുകണക്കിന് പ്രവർത്തകർ ഒത്തുകൂടി. ആരുടെയും പിന്തുണ തേടില്ല. ഒരു മുന്നണിയിലും ചേരില്ല. പുറത്ത് നിന്ന് ആരെങ്കിലും പിന്തുണച്ചാൽ സ്വീകരിക്കുന്നത് തീരുമാനിക്കുമെന്നും, പാർട്ടി ആദർശങ്ങൾ ഉപേക്ഷിക്കില്ല എന്നുമാണ് സുധാകരൻ പറഞ്ഞത്.

ആറ് പതിറ്റാണ്ടിലേറെ നീണ്ട കമ്യൂണിസ്റ്റ് സംഘടനാ പ്രവർത്തന പാരമ്പര്യമുള്ള മുതിർന്ന നേതാവാണ് ജി. സുധാകരൻ. പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരൻ അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് പ്രഖ്യാപിച്ചത്. സിപിഐഎം ബന്ധം ഉപേക്ഷിച്ച് സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള ജി. സുധാകരന്റെ തീരുമാനം ദുഃഖിപ്പിക്കുന്നതാണെന്ന് സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പ്രതികരിച്ചത്.

എ.കെ. ബാലൻ, എം.എ. ബേബി തുടങ്ങിയ പ്രമുഖ സിപിഐഎം നേതാക്കൾ സുധാകരന്റെ നിലപാടിൽ നിരാശയോടെയാണ് പ്രതികരിച്ചത്. സുധാകരൻ്റെ നിലപാട് ദൗർഭാഗ്യകരവും ദുഃഖകരവുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി പറഞ്ഞു. പാർട്ടിയിൽ ആലോചിച്ച ശേഷം കൂടുതൽ പ്രതികരണമുണ്ടാകും. കൂടുതൽ പ്രതികരണത്തിന് ഇപ്പോഴില്ലെന്നും ബേബി പറഞ്ഞു. അതേസമയം, കാപാലികർക്ക് ഒപ്പം പോയതിൽ ഓരോ നിമിഷവും കുറ്റബോധം കൊണ്ട് സുധാകരൻ തകരുമെന്ന് എ.കെ. ബാലൻ പറഞ്ഞു.

സുധാകരൻ പോയാൽ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല എന്ന് എം.എം. മണി പറഞ്ഞു. പാർട്ടിവിട്ടാൽ സുധാകരൻ 'ശൂ' ആണ്. മഹാരഥന്മാർ പാർട്ടിയിൽ നിന്ന് പോയിട്ട് ഒന്നും സംഭവിച്ചിട്ടില്ലെന്നും മണി പറഞ്ഞു. അതേസമയം, എം.എം. മണിയുടെ പരിഹാസത്തിൽ പ്രതികരിച്ച സുധാകരൻ മണി ഇടുക്കിയിലെ 'ശൂ' എന്ന് പ്രതികരിച്ചു. വിഷയത്തിൽ പാർട്ടി നേതൃത്വം മറുപടി പറയുമെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചു.

SCROLL FOR NEXT