കണ്ണൂർ: ബിജെപി എംപി സി. സദാനന്ദൻ്റെ കാൽ വെട്ടിയ കേസിൽ കുറ്റവാളികൾ നിരപരാധികളെന്ന് ആവർത്തിച്ച് സിപിഐഎം. എട്ട് പേരും നൂറ് ശതമാനം നിരപരാധികളാണെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞത്. ശിക്ഷ വിധിച്ചത് സദാനന്ദൻ ഉൾപ്പെടെ നൽകിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണെന്നും കെ. കെ. രാഗേഷ് പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടി കാല് വെട്ടാൻ പോകുന്ന പാർട്ടിയല്ലെന്ന് ഇ.പി.ജയരാജനും പറഞ്ഞു.
കേസിൽ പ്രതികളെ ന്യായീകരിച്ചുകൊണ്ടാണ് ഇ.പി. ജയരാജൻ രംഗത്തെത്തിയത്. കുറ്റക്കാരാണെന്ന് കോടതി പറഞ്ഞതുകൊണ്ട് മാത്രം അവർ പൂർണമായും കുറ്റക്കാരെന്ന നിഗമനത്തിൽ എത്തരുതെന്നാണ് ജയരാജൻ്റെ വാദം. കോടതിക്കും തെറ്റ് പറ്റാം. കമ്മ്യൂണിസ്റ്റ് പാർട്ടി കാല് വെട്ടാൻ പോകുന്ന പാർട്ടിയില്ലെന്നും ഇങ്ങോട്ട് കാല് വെട്ടാൻ വന്നവരെയും സ്നേഹിച്ചവരാണ് പാർട്ടിയെന്നും ജയരാജൻ പറഞ്ഞു.
കേസിൽ ശിക്ഷിക്കപ്പെട്ടവർ നിരപരാധികളെന്ന് ആവർത്തിച്ചാണ് കെ. കെ. രാഗേഷും ന്യൂസ് മലയാളത്തോട് സംസാരിച്ചത്. എട്ട് പേരും നിരപരാധികളെന്ന് നൂറുശതമാനം ഉറപ്പെന്ന് കെ. കെ. രാഗേഷ് പ്രതികരിച്ചു. ശിക്ഷ വിധിച്ചത് സി. സദാനന്ദൻ ഉൾപ്പെടെ നൽകിയ കള്ളമൊഴിയുടെ അടിസ്ഥാനത്തിലാണ്. ഉരുവച്ചാലിൽ ജനാർദ്ദനനെ ആക്രമിച്ചതിന്റെ സ്വാഭാവിക പ്രതികരണമായാണ് സദാനന്ദൻ മാസ്റ്റർ ആക്രമിക്കപ്പെട്ടതെന്നും കെ. കെ. രാഗേഷ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
"വർഗീയ പരിപാടിക്ക് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത് കാരണമാണ് ഉരുവച്ചാലിൽ അന്ന് പ്രശ്നങ്ങൾ ഉണ്ടായത്. ഇത് ചോദ്യം ചെയ്ത ജനാർദനനെ ആക്രമിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇതിന്റെ സ്വാഭാവിക പ്രതികരണമായാണ് സദാനന്ദൻ മാസ്റ്റർ ആക്രമിക്കപ്പെട്ടത്. പാർട്ടിക്ക് വേണ്ടി ജീവൻ സമർപ്പിച്ച മനുഷ്യരുണ്ട്. അവരുടെ കൂട്ടത്തിലാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടവരും," കെ. കെ. രാഗേഷ് പറഞ്ഞു. അതേസമയം കേസിൽ ഇനി നിയമപരമായ നീക്കങ്ങളില്ലെന്നും സിപിഐഎം ജില്ലാ സെക്രട്ടറി സൂചിപ്പിച്ചു.
1994 ജനുവരി 25 ന് ആർഎസ്എസ് സഹകാര്യവാഹക് ആയിരുന്ന സി. സദാനന്ദൻ്റെ കാല് വെട്ടിയത്. 32 വർഷങ്ങൾക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. കെ. ശ്രീധരൻ , മാതമംഗലം നാണു, പുതിയവീട്ടിൽ മച്ചാൻ രാജൻ, പി. കൃഷ്ണൻ, ചന്ദ്രോത്ത് രവീന്ദ്രൻ, പുല്ലാഞ്ഞിയോടൻ സുരേഷ് ബാബു, മല്ലപ്രവൻ രാമചന്ദ്രൻ, കെ. ബാലകൃഷ്ണൻ എന്നിവരാണ് കേസിലെ പ്രതികൾ.