തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വീട് ആക്രമിച്ചും പൊതുപരിപാടികള്‍ തടസപ്പടുത്തിയും പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം കലാപത്തിനുള്ള ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് വീട്ടില്‍ കയറി റീത്ത് വച്ചു. പൊലീസ് വാഹനം തകര്‍ത്തു, പൊലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരം സമര ആഭാസങ്ങളെ കൈയും കെട്ടി നോക്കി നിൽക്കാൻ ആകില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.
"ഒരു മേഖലയിലും ജനകീയ പ്രതിഷേധമുയരാത്ത വിധത്തില്‍ മുഴുവന്‍ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വര്‍ഷമായി കേരളം കാണുന്നത്. അതില്‍ അസഹിഷ്‌ണുതപൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാന്‍ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്‌ണുതപൂണ്ട നിലപാട് സര്‍ക്കാരോ എല്‍ഡിഎഫോ സ്വീകരിച്ചിട്ടില്ല.
കടുത്ത സമരങ്ങളിലൂടെയും ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളിലൂടെയും വളര്‍ന്നു വന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. യുഡിഎഫ് ഭരണ കാലത്തെ ആരോഗ്യ മേഖലയുടെ അവസ്ഥ മറന്ന ജനതയല്ല കേരളത്തിലുള്ളത്. ചികിത്സയോ മരുന്നോ ഇല്ലാതെ തെരുവ് നായകളുടെ വിശ്രമ കേന്ദ്രങ്ങളായിരുന്നു പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍. അന്നൊക്കെ സിപിഐഎം അതിരൂക്ഷമായ ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഒരു മന്ത്രിയേയും വ്യക്തിപരമായി തിരിഞ്ഞ് ആക്രമിക്കാനോ വീട്ടില്‍ റീത്ത് വയ്‌ക്കാനോ തയ്യാറായിട്ടില്ല. അത് ജനാധിപത്യ സമരമാര്‍ഗവുമല്ല.
കേരളത്തിന്റെ ചരിത്രത്തില്‍ കാണാത്തത്ര മികച്ച നിലയിലേക്ക് പൊതുജനാരോഗ്യ മേഖലയെ പടുത്തുയര്‍ത്തത് ഈ കാലയളവിലാണ്. രോഗികള്‍ക്ക് ഒരു തടസവുമില്ലാതെ മികച്ച ചികിത്സയും മരുന്നും ആശുപത്രികളില്‍ ലഭ്യമാണ്. അത്യന്താധുനിക സൗകര്യമുള്ള ആതുരാലയങ്ങളാണ് ഇന്ന് കേരളത്തിലുള്ളത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ കരള്‍, ഹൃദയ മാറ്റ ശസ്‌ത്രക്രിയകള്‍ നടത്തുന്നത്. ഇത്രയേറെ മെച്ചപ്പെട്ട സംവിധാനത്തിലേക്ക് സ്വാഭാവികമായും ലക്ഷക്കക്കണക്കിന് സാധാരണക്കാര്‍ ചികിത്സ തേടിയെത്തും. അതിനിടയില്‍ സംഭവിക്കുന്ന ഒറ്റപ്പെട്ട പിഴവുകളോടും ഒരു വിട്ടുവീഴ്‌ചയും സര്‍ക്കാര്‍ കാണിച്ചിട്ടില്ല.
അന്വേഷണം നടത്തി കര്‍ശന നടപടികളാണ് ഓരോ സംഭവത്തിലും എടുത്തിട്ടുള്ളത്. ലോകാരോഗ്യ സംഘടന കണക്കാക്കിയിട്ടുള്ളത്ര പിഴവുകള്‍ പോലും സര്‍ജറികളില്‍ കേരളത്തില്‍ സംഭവിക്കുന്നില്ലെന്നതാണ് വസ്‌തുത. ആരോഗ്യ മേഖലയിലെ നേട്ടങ്ങള്‍ മറച്ചുവച്ചും ചില സംഭവങ്ങളുടെ പേരില്‍ ഈ മേഖലയെ ആകെ കരിവാരിത്തേച്ചുമുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. കനഗോലുവും കോണ്‍ഗ്രസും മറ്റ് സംസ്ഥാനങ്ങളില്‍ നടത്തിയ നുണയുദ്ധവും അതിന്മേലുള്ള അതിക്രമങ്ങളും കേരളത്തില്‍ വിലപ്പോകുമെന്ന് കരുതരുത്.
എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടായാല്‍ തന്നെ അടിയന്തിര ഇടപെടല്‍ സര്‍ക്കാരും ആരോഗ്യ വകുപ്പും പൊലീസും നടത്തുന്നുണ്ട്. അത്തരം സംഭവങ്ങളെ പെരുപ്പിച്ച് തെറ്റിദ്ധാരണ പരത്തി കലാപത്തിലേക്ക് തള്ളിവിടുന്നതില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ക്കും പങ്കുണ്ട്. അവര്‍ നാടിനെ കുട്ടിച്ചോറാക്കുന്ന കുപ്രചാരണങ്ങളില്‍ നിന്ന് പിന്മാറണം". സംസ്ഥാനത്തെ സമാധാനപൂര്‍ണമായ അന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാവരും സഹകരിക്കണമെന്നും സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ പറഞ്ഞു.