കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജൂൺ നാലിന് സമരം നടത്തുമെന്ന് എം.വി. ഗോവിന്ദൻ 
KERALA

"സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണം പ്രതിസന്ധിയിൽ"; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ ജൂൺ നാലിന് സമരം നടത്തുമെന്ന് എം.വി. ഗോവിന്ദൻ

ഇന്ധന വില വർധന മൂലം സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമായിയെന്ന് എം.വി. ഗോവിന്ദൻ.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വർധിച്ചതോടെ പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇന്ധനവില 11 ദിവസത്തിനിടെ 8 രൂപയാണ് കൂടിയത്. പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തെ അഭിമുഖീകരിക്കാൻ കേന്ദ്രം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് എം.വി. ഗോവിന്ദൻ കുറ്റപ്പെടുത്തി.

ഇന്ധന വില വർധന മൂലം സ്കൂളിലെ ഉച്ചക്കഞ്ഞി വിതരണം വരെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഹോട്ടലുകളിലും റെസ്റ്റോറൻ്റുകളിലും വില കൂടി. ഇതോടെ സാധാരണക്കാരുടെ ജീവിതം ദുരിത പൂർണമായിരിക്കുകയാണെന്നും എം.വി. ഗോവിന്ദൻ ആരോപിച്ചു.

സതീശൻ മുഖ്യമന്ത്രിയായ ശേഷം നാല് തവണ വില വർധന ഉണ്ടായി. എന്നിട്ടും സതീശൻ മൗനം തുടരുകയാണ്. നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിയ സാഹചര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകളുടെ നയത്തിനെതിരെ സിപിഐഎം സമരം നടത്തും. ജൂൺ നാലിന് ജില്ലാ, ഏരിയാ തലങ്ങളിൽ സമരം നടത്തുമെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു.

ഇപ്പോൾ സംഘപരിവാർ നേതാവിനെ എംജി സർവകലാശാല വിസിയാക്കി. സംഘപരിവാർ നേതാവെന്നതാണ് മെറിറ്റെന്നും എം.വി. ഗോവിന്ദൻ പരിഹസിച്ചു. വിസി പട്ടിക യഥാസമയം നൽകാൻ യുഡിഎഫ് സർക്കാർ തയ്യാറായില്ല. സംഘപരിവാർ അജണ്ടയ്ക്ക് യുഡിഎഫ് സർക്കാർ കീഴ്പ്പെട്ടെന്നും ഗോവിന്ദൻ പരിഹസിച്ചു.

കാവിവൽക്കരണത്തിലേക്ക് നീങ്ങാൻ യുഡിഎഫ് പിന്തുണയോടെ ഗവർണർ കരുക്കൾ നീക്കുകയാണ്. സണ്ണി ജോസഫിൻ്റെ ബന്ധു നിയമനത്തിൽ മുഖ്യമന്ത്രി നിലപാട് പറയണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

SCROLL FOR NEXT