തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ കടുംപിടുത്തത്തിന് വഴങ്ങേണ്ടെന്ന നിലപാടിൽ സിപിഐഎം. ഉഭയകക്ഷി ചർച്ചയിലൂടെയോ മുന്നണി യോഗത്തിലോ സിപിഐയെ അനുനയിപ്പിക്കാം എന്നാണ് സിപിഐഎമ്മിൽ ധാരണ.
സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തുന്ന പരസ്യ പ്രസ്താവനകളിലും സിപിഐഎമ്മിന് കടുത്ത അമർഷമുണ്ട്. ഇനി വിട്ടുവീഴ്ച ചെയ്താൽ അത് നാണക്കേട് ആകും എന്നാണ് സിപിഐയും കരുതുന്നത്. ആവശ്യം സിപിഐഎം അംഗീകരിച്ചില്ലെങ്കിൽ കടുത്ത നിലപാടിലേക്ക് പോകണമെന്ന അഭിപ്രായമാണ് സിപിഐയിൽ ഉയരുന്നത്.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ തിരുത്തൽ നടപടികൾ ചർച്ച ചെയ്യാനുള്ള സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സെക്രട്ടേറിയറ്റ് യോഗവും ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാന കമ്മിറ്റിയുമാണ് ചേരുക.
സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബിയും പൊളിറ്റ് ബ്യൂറോ അംഗങ്ങളും യോഗങ്ങളിൽ പങ്കെടുക്കും. നേതൃത്വത്തിനെതിരെ വലിയ വിമർശനമാണ് തോൽവി വിലയിരുത്താൻ ചേർന്ന കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്നിട്ടുള്ളത്. ഈ പശ്ചാത്തലത്തിൽ പാർട്ടി എങ്ങനെ തിരുത്തൽ നടത്തും എന്നുള്ളത് പ്രധാനമാണ്.