KERALA

പിഎം ശ്രീ: ചർച്ച ചെയ്യാൻ സിപിഐഎം; നാളെ സെക്രട്ടേറിയറ്റ് യോഗം

പിഎം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: പിഎം ശ്രീ വിവാദം ചർച്ച ചെയ്യാൻ സിപിഐഎം നാളെ അടിയന്തര സെക്രട്ടേറിയറ്റ് യോഗം ചേരും. മുഖ്യമന്ത്രി വിദേശത്തു നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് യോഗം ചേരുന്നത്. പിഎം ശ്രീ വിവാദത്തിൽ സിപിഐയുടെ രാഷ്ട്രീയ നിലപാട് നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് സിപിഐഎം സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേർത്തിരിക്കുന്നത്. 10 മണിക്കാണ് യോ​ഗം. ഇന്ന് രാത്രി 8 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഗൾഫ് സന്ദർശനം പൂർത്തിയാക്കി തിരുവനന്തപുരത്തെത്തി.

പദ്ധതിയിൽ ഒപ്പിട്ടെങ്കിലും ഇടതുമുന്നണിയുടെ താൽപര്യത്തിന് വിരുദ്ധമായ ഒന്നും സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകണമെന്നാണ് സിപിഐയുടെ ആവശ്യം. മുഖ്യമന്ത്രിയിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിച്ചില്ലെങ്കിൽ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്നത് അടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് സിപിഐയിലെ ധാരണ. അതേസമയം, സിപിഐ സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി ഫോണിൽ വിളിച്ചിരുന്നു. ഗൾഫ് സന്ദർശനം പൂർത്തിയാക്കി തിരിച്ചെത്തിയതിന് തൊട്ടടുത്ത ദിവസം നേരിട്ട് ചർച്ച നടത്താമെന്നറിയിച്ചു. കടുത്ത തീരുമാനങ്ങൾ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

പിഎം ശ്രീയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഡല്‍ഹിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഇതിന് ശേഷം പിഎം ശ്രീ വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം.എ. ബേബി പ്രതികരിച്ചത്. സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നും എം.എ. ബേബി പറഞ്ഞിരുന്നു. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിഷയത്തില്‍ പരിഹാരം കാണുമെന്നും എം.എ. ബേബി പറഞ്ഞിരുന്നു.

SCROLL FOR NEXT