Source: Files
KERALA

'പി.കെ. ശ്യാമള, എ. പത്മകുമാർ, വെള്ളാപ്പള്ളി'; സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു, സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടത്ത് തിരുത്താൻ സിപിഐഎം

ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു....

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റി ആവശ്യമനുസരിച്ച് സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്നിടങ്ങളിൽ തിരുത്ത് വരുത്താൻ സിപിഐഎം. ശബരിമല സ്വർണക്കൊള്ളയിൽ എ. പത്മകുമാറിനെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചു. നടപടി ചർച്ച ചെയ്യാൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തി. പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച ഏറ്റുപറഞ്ഞു. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചു. പ്രധാന വിഷയങ്ങളിൽ മയപ്പെട്ട സമീപനമായിരുന്നു സെക്രട്ടേറിയറ്റിൻ്റെ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, അങ്ങനെ പറ്റില്ല കടുത്ത നിലപാട് സ്വീകരിക്കണം എന്ന വിമർശനമായിരുന്നു കമ്മിറ്റിയിൽ ഉയർന്നത്.

പി.കെ. ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ മയപ്പെട്ട വിമർശനമാണ് റിപ്പോർട്ടിൽ ഉണ്ടായിരുന്നതെങ്കിൽ കടുത്ത വിമർശനം വേണം, തെറ്റ് ഏറ്റുപറയണം എന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഉയർന്നത്. അതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച വന്നുവെന്ന് റിപ്പോർട്ടിൽ ചേർത്തത്. മണ്ഡലം കമ്മിറ്റിയിൽ 73ൽ 70 പേരും എതിരായിട്ടും എങ്ങനെയാണ് ശ്യാമളയെ സ്ഥാനാർഥിയാക്കിയതെന്ന വിമർശനവും ഉയർന്നു. ഇതോടെയാണ് തളിപ്പറമ്പിൽ വീഴ്ച സംഭവിച്ചു എന്ന നിലയിലേക്ക് റിപ്പോർട്ട് തിരുത്തപ്പെടുന്നത്.

വെള്ളാപ്പള്ളിക്കെതിരായ നിലപാടിൽ തെറ്റ് പറ്റിയിട്ടുണ്ടെന്ന കാര്യം ഉൾപ്പെടുത്തണം എന്നുള്ളതായിരുന്നു സംസ്ഥാന കമ്മിറ്റിയിൽ നിന്നുയർന്ന രണ്ടാമത്തെ വിമർശനം. വെള്ളാപ്പള്ളിക്കെതിരെ പ്രസ്താവന നടത്തേണ്ടതായിരുന്നു എന്ന് സമ്മതിച്ചുകൊണ്ടായിരുന്നു പിന്നീട് റിപ്പോർട്ട് തിരുത്തിയത്.

സ്വർണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ നടപടി എടുക്കാതെ മുന്നോട്ട് പോകാനാകില്ല എന്ന നിലപാടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഉയർന്നത്. അതിൻ്റെ അടിസ്ഥാനത്തിലാണ് പത്മകുമാറിനെതിരെ നടപടി എടുക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദേശം നൽകാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

SCROLL FOR NEXT