ബിന്ദു Source: ന്യൂസ് മലയാളം 24x7 (Screen Grab)
KERALA

പേരൂർക്കടയിൽ ദളിത് യുവതിക്കെതിരായ പൊലീസ് അതിക്രമം: ബിന്ദുവിന്റെ മൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്

പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം പേരൂർക്കടയിൽ വ്യാജ മാല മോഷണക്കേസിൽ ഇരയാക്കപ്പെട്ട ദളിത് സ്ത്രീയായ ബിന്ദുവിന്റെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. പത്തനംതിട്ട ജില്ല ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി കെ. എ. വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂർ ക്രൂര പീഡനങ്ങൾക്ക് ഇരയാക്കിയെന്നാണ് ബിന്ദു അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ഭക്ഷണമോ വെള്ളമോ നൽകാതെ ഒരു രാത്രി മുഴുവൻ നടന്ന പീഡനങ്ങളും ബിന്ദു ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു. പരാതിയിൽ പറഞ്ഞ നിലവിൽ സസ്പെൻഷനിലുള്ള എസ്ഐ എസ്.ജി. പ്രസാദ്, എഎസ്ഐ പ്രസന്നനൻ എന്നിവർക്കെതിരെയും ബിന്ദു മൊഴി നൽകി.

ഏപ്രിൽ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അമ്പലമുക്കിലെ ഓമനാ ഡാനിയേൽ എന്ന വീട്ടുടമയുടെ മാലയാണ് കാണാതായത്. അവിടെ ജോലിക്ക് വന്ന ബിന്ദു തന്നെയാണ് മാല എടുത്തതെന്നായിരുന്നു ഓമനാ ഡാനിയേലിൻ്റെ പരാതി. തുടർന്ന് പൊലീസ് മോഷണക്കുറ്റം ചുമത്തി ബിന്ദുവിനെ വൈകിട്ടോടെ പേരൂർക്കട സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും, ഭക്ഷണമോ വെള്ളമോ നൽകാതെ മണിക്കൂറുകളോളം സ്റ്റേഷനിൽ പിടിച്ചുവയ്ക്കുകയുമായിരുന്നു.

മോഷ്ടിച്ചില്ലെന്ന് ബിന്ദു തറപ്പിച്ച് പറഞ്ഞെങ്കിലും, ചീത്തവിളികളാണ് മറുപടിയായി കിട്ടിയതെന്നും ബിന്ദു പറഞ്ഞിരുന്നു. മാല കിട്ടിയ വിവരവും ബിന്ദുവിനെ അറിയിച്ചിരുന്നില്ല. പ്രാഥമിക അന്വേഷണത്തിൽ തന്നെ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച കണ്ടെത്തിയിരുന്നു. തുടർന്ന് അന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പെടെ ഇടപെട്ട സാഹചര്യത്തിലാണ് ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗസ്ഥനിലേക്ക് അന്വേഷണ ചുമതല എത്തിയത്. ജൂലൈ 7 നകം അന്വേഷണറിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.

SCROLL FOR NEXT