ആലപ്പുഴ തിരോധാനക്കേസിൽ നിർണായക തെളിവ് Source: News Malayalam 24x7
KERALA

ആലപ്പുഴ തിരോധാനക്കേസിൽ നിർണായക തെളിവ്; സെബാസ്റ്റ്യൻ്റെ വീട്ടിലെ അടുപ്പിൽ നിന്ന് കത്തിക്കരിഞ്ഞ വാച്ചും ചെരിപ്പും കണ്ടെത്തി; മുൻ സുഹൃത്ത് റോസമ്മയുടെ വീട്ടിലും പരിശോധന

സെബാസ്റ്റ്യനുമായി ബന്ധമില്ലെന്ന് റോസമ്മ പ്രതികരിച്ചു.

Author : ന്യൂസ് ഡെസ്ക്

ആലപ്പുഴ തിരോധാനക്കേസിൽ നിർണായക തെളിവ്. സെബാസ്റ്റ്യന്റെ വീട്ടിലെ അടുപ്പിൽ നിന്ന് കത്തിക്കരിഞ്ഞ ലേഡീസ് വാച്ചിന്റെ ഭാഗം കണ്ടെത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ സംശയിക്കാൻ വിധം ഒന്നും കണ്ടെത്തിയില്ലെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുനിൽ രാജ് പറഞ്ഞു. കിട്ടിയ തെളിവ് ഉപയോഗിച്ച് ഒരു തീരുമാനവും എടുക്കാറായില്ല, കേസ് എത്രയും പെട്ടെന്ന് പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

"സെബാസ്റ്റ്യന്റെ വീട്ടിലെ പരിശോധനയിൽ വാച്ചിന്റെ ഡയൽ കണ്ടെത്തി. വാച്ച് കത്തിച്ച നിലയിലായിരുന്നു. പാരഗണിന്റെ ചെരുപ്പും കണ്ടെത്തി. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ചുള്ള പരിശോധനയിൽ സംശയിക്കാൻ വിധം ഒന്നും കണ്ടെത്തിയില്ല. റോസമ്മയുടെ വീട്ടു പരിസരത്തെ കോഴിഫാമിൽ നിന്നും ഒന്നും കണ്ടെത്തിയില്ല. റോസമ്മയെ കസ്റ്റഡിയിൽ എടുക്കില്ല. കോഴി ഫാമുമായി ബന്ധപ്പെട്ട് സംശയമുണ്ടായിരുന്നു, അതുകൊണ്ടാണ് പരിശോധിച്ചത്. എല്ലാ കേസും ഒരുമിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തിന്റെ ആവശ്യമില്ല. കിട്ടിയ തെളിവ് ഉപയോഗിച്ച് ഒരു തീരുമാനവും എടുക്കാറായില്ല. കേസ് എങ്ങനെയെങ്കിലും തെളിയിക്കാനുള്ള ആത്മാർത്ഥ ശ്രമമാണ് നടക്കുന്നത്," ഡിവൈഎസ്പി സുനിൽ രാജ് പറഞ്ഞു.

സെബാസ്റ്റ്യന്റെ മുൻ സുഹൃത്ത് റോസമ്മയുടെ വീട്ടിലും പരിശോധന നടത്തി. ചേർത്തലയിൽ കാണാതായ ഐഷയുടെ അയൽവാസി കൂടിയാണ് റോസമ്മ. ഐഷയെ പരിചയം ഉണ്ടെങ്കിലും സെബാസ്റ്റ്യനുമായി ബന്ധമില്ലെന്ന് റോസമ്മ പറഞ്ഞു.

SCROLL FOR NEXT