കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കായി നിയമപോരാട്ടം നടത്തുന്ന അഡ്വ. ടി.ബി. മിനിക്കെതിരായ വിചാരണാ കോടതിയുടെ പ്രസ്താവന നീതിന്യായ വ്യവസ്ഥിതിക്ക് കളങ്കമെന്ന് സാംസ്കാരിക പ്രവർത്തകർ. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് അധികാര പരിധി ലംഘിക്കുന്നുവെന്നും സാസ്കാരിക പ്രവർത്തകർ വിമർശനമുന്നയിച്ചു.
പ്രോസിക്യൂഷനെ ആവശ്യമായ ഘട്ടത്തിൽ സഹായിക്കുക എന്നത് മാത്രമാണ് അതിജീവിതയുടെ അഭിഭാഷകയുടെ ജോലി എന്നിരിക്കെ, വിചാരണയിൽ ഉടനീളം കോടതിയിൽ ഹാജരാകുകയും, ആ ജോലി പ്രോസിക്യൂഷനോ അതിജീവിതയ്ക്കോ പരാതിയില്ലാതെ നിർവ്വഹിച്ച അഡ്വ. മിനിക്കെതിരെ തികച്ചും അവാസ്‌തവമായ ആരോപണമാണ് ജഡ്‌ജി ഹണി എം. വർഗീസ് നടത്തിയത് എന്നും സാസ്കാരിക പ്രവർത്തകർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
സച്ചിദാനന്ദൻ, സുനിൽ പി. ഇളയിടം, ദീദി ദാമോദരൻ, എൻ.എസ്. മാധവൻ, കെ. അജിത, സാറ ജോസഫ്, കുസുമം ജോസഫ്, വി.പി. സുഹറ പ്രിയനന്ദനൻ, പി. എഫ്. മാത്യൂസ്, ഭാഗ്യലക്ഷ്‌മി മേഴ്‌സി അലക്സാണ്ടർ, ആശ ജോസഫ്, എലിയമ്മ വിജയൻ, ബിനിത തമ്പി, ധന്യ രാജേന്ദ്രൻ, ശ്രീ സൂര്യ തിരുവോത്തു, സി.എസ്. ചന്ദ്രിക, സജിത മഠത്തിൽ എ. കെ. ജയശ്രീ, പ്രൊ. എം എച്ച്. ഇല്യാസ്, കെ, കെ, ഷാഹിന, പി.എം. ആരതി, ശ്രീജിത്ത് ദിവാകരൻ, രാജീവ് രാമചന്ദ്രൻ, പി.എൻ. ഗോപികൃഷ്‌ണൻ, സോണിയ ജോർജ്, ലാലി പി. എം, രേഖരാജ്, എൻ.എം. പിയേഴ്‌സൺ, എന്നിവരാണ് ജഡ്ജി ഹണി എം. വർഗീസിനെതിരെ രംഗത്തെത്തിയത്.
പ്രസ്താവനയുടെ പൂർണരൂപം
നടിയെ ആക്രമിച്ച കേസിലെ വിചാരണയിൽ അതിജീവിതയ്ക്ക് വേണ്ടി ഹാജരായ അഡ്വ T B മിനിയ്ക്കെതിരെ വാസ്തവവിരുദ്ധമായ ആരോപണങ്ങൾ ഉണയിക്കുകയും വ്യക്തി അധിക്ഷേപം നടത്തുകയും ചെയ്‌ത എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് അധികാരപരിധി ലംഘിക്കുകയാണ്.
പ്രോസിക്യൂഷനെ ആവശ്യമായ ഘട്ടത്തിൽ സഹായിക്കുക എന്നത് മാത്രമാണ് അതിജീവിതയുടെ അഭിഭാഷകയുടെ പരിമിതമായ ജോലി എന്നിരിക്കെ, വിചാരണയിൽ ഉടനീളം കോടതിയിൽ ഹാജരായി, ആ ജോലി പ്രോസിക്യൂഷനോ അതിജീവിതയ്ക്കോ പരാതിയില്ലാതെ നിർവ്വഹിച്ച അഡ്വ TB മിനിയ്ക്ക് എതിരെ തികച്ചും അവാസ്‌തവമായ ആരോപണമാണ് ജഡ്‌ജി ഹണി എം വർഗീസ് നടത്തിയത്.
10 ദിവസം മാത്രമാണ് അഡ്വ മിനി കോടതിയിൽ ഹാജരായത് എന്നത് തികച്ചും തെറ്റായ പ്രസ്തതാവനയാണ് എന്നത് ആ വിചാരണ സസൂക്ഷ്‌മം വീക്ഷിച്ച പൊതുസമൂഹത്തിനു ബോധ്യമുള്ളതാണ്. അവർക്കെതിരെ വ്യക്തി ഹത്യ നടത്തുന്നത് ജുഡീഷ്യറിയുടെ അന്തസ്സിന് നിരക്കുന്നതല്ല. മറ്റൊരു കേസിൻ്റെ ഹിയറിംഗ് സമയത്ത് മാധ്യമങ്ങളെ സാക്ഷി നിർത്തി ഒരു അഭിഭാഷകക്കെതിരെ ഒരു ജില്ലാ ജഡ്‌ജ് നടത്തിയ പ്രസ്‌താവനകൾ നീതിന്യായ വ്യവസ്ഥക്ക് തന്നെ കളങ്കമാണ്.
നടിയുടെ അഭിഭാഷക 10 ദിവസത്തിൽ താഴെ മാത്രമേ കോടതിയിൽ ഉണ്ടായുള്ളൂ എന്നും ഉള്ള സമയം അഭിഭാഷക ഉറങ്ങുകയായിരുന്നു, കോടതിയെ വിശ്രമ സ്ഥലമായി കണ്ടു, തുടങ്ങിയ പ്രസ്‌താവനകൾ അധികാര ദുർവിനിയോഗമാണ്. അത്തരം പ്രസ്‌താവനകൾ അതിജീവിതയ്ക്ക് നീതി നിഷേധിച്ച ജഡ്‌ജിയുടെ, അനീതിപരമായ തുടർപ്രവർത്തനമായി മാത്രമേ കാണാനാകൂ.
ജഡ്‌ജിക്ക് ഈ കേസിൽ മുൻവിധിയുണ്ട് എന്ന അതിജീവിതയുടെ സങ്കടം ശരിവെക്കുന്ന നടപടിയാണ് ബഹുമാനപ്പെട്ട ജഡ്‌ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. ഇക്കാര്യത്തിൽ ഞങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. അടിയന്തിരമായി അന്വേഷണം നടത്തി ഹണി എം വർഗീസിനെതിരെ നടപടി സ്വീക രിക്കണമെന്നും ജുഡീഷ്യറിയുടെ അന്തസ്സ് ഉയർത്തുന്ന നടപടി എടുക്കണമെന്നും ഹൈക്കോടതിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.