കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളേജ് വിദ്യാർഥി അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പുവിൻ്റെ മരണത്തിൽ മാനേജ്‌മെൻ്റിനെതിരെ വിദ്യാർഥി സംഘടനകൾ നടത്തി വന്ന സമരം വിജയിച്ചു. വിദ്യാർഥികൾ ഉന്നയിച്ച 12 വിഷയങ്ങൾ അന്വേഷിക്കാൻ ആഭ്യന്തര സമിതിയെ നിയോഗിച്ചു. അന്വേഷണം കഴിയും വരെ കെ.ടി.യു കോർഡിനേറ്ററെയും എച്ച്ഒഡിയേയും മാറ്റി നിർത്താനും തീരുമാനം ആയി.
മിച്ചി മാർപ്പുവിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് മൂന്ന് ദിവസമായി വിദ്യാർഥികൾ നടത്തിവന്ന സമരമാണ് മാനേജ്മെൻ്റുമായുള്ള ചർച്ചക്കൊടുവിൽ അവസാനിപ്പിച്ചത്. മിച്ചിയുടെ കുടുംബത്തിനു നഷ്ട പരിഹാരം നൽകണം, ആഭ്യന്തര അന്വേഷണം നടത്തണം, കുറ്റക്കാരായവരെ മാറ്റിനിർത്തണം, സമരം ചെയ്ത വിദ്യാർഥികൾക്കെതിരെ നടപടി എടുക്കരുത് എന്ന് തുടങ്ങി വിദ്യാർഥികൾ ഉന്നയിച്ച ഭൂരിഭാഗം ആവശ്യങ്ങളും മാനേജ്മെൻ്റ് അംഗീകരിച്ചു.
പ്രിൻസിപ്പലിനെ മാറ്റിനിർത്താൻ ആകില്ലെന്നും അന്വേഷണത്തിൽ ഇടപെടരുത് എന്ന നിർദേശം നൽകുമെന്നും മാനേജ്മെൻ്റ് വിദ്യാർഥികളെ അറിയിച്ചു. വിദ്യാർത്ഥി പ്രതിനിധികൾ ഉൾപ്പെട്ട കമ്മിറ്റി അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. തീരുമാനങ്ങളിൽ നിന്ന് മാനേജ്മെന്റ് പിന്നോട്ട് പോയാൽ ശക്തമായ സമരം തുടങ്ങുമെന്ന് എസ്എഫ്ഐയും കെഎസ്‌യുവും വ്യക്തമാക്കി.
രാവിലെ സമരം ആരംഭിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഖരാവോ ചെയ്തിരുന്നു. ഇതിനു ശേഷമാണ് മാനേജ്മെൻ്റ് ചർച്ചയ്ക്ക് തയ്യാറായത്. ശനിയാഴ്ചയാണ് മിച്ചി മർപ്പുവിനെ കോതമംഗലത്തെ വാടക വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ക്രെഡിറ്റ് മാർക്ക് കുറഞ്ഞതിനെ തുടർന്ന് മിർച്ചി ഇയർ ബാക്ക് ആയിരുന്നു.