നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു 
KERALA

നേപ്പാൾ പ്രളയ ദുരന്തത്തിൽ മരണ സംഖ്യ ഉയരുന്നു; ഇനി കണ്ടെത്താനുള്ളത് 4500 ഓളം പേരെ

955 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.

Author : ന്യൂസ് ഡെസ്ക്

കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 955 കടന്നതായാണ് ഔദ്യോഗിക സ്ഥിരീകരണം. ജലവൈദ്യുത പ്ലാൻ്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ. ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് യാതൊരു സൂചനയും ലഭിച്ചിട്ടില്ല.

കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിൻ്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല. പ്രളയം ഉണ്ടായ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്.

കാണാതായവർ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതാണോ, ഉയർന്ന പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടതാണോ, അതോ പ്രളയജലത്തിൽ ഒഴുകിപ്പോയതാണോ എന്ന് തിരിച്ചറിയാൻ രക്ഷാപ്രവർത്തകർ പ്രയാസപ്പെടുകയാണ്. അതേസമയം തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിച്ചു. നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയെന്ന് ചൈനയുടെ മുന്നറിയിപ്പ്.

SCROLL FOR NEXT