പത്തനംതിട്ട: തദേശ തെരഞ്ഞെടുപ്പിൽ ശബരിമലയും പാലക്കാടും പ്രചാരണ വിഷയമാക്കില്ലെന്ന് മനഃപ്പൂർവം പറഞ്ഞതാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയുടെ അടിസ്ഥാന സൗകര്യം ഉറപ്പാക്കുന്നതാണ് പ്രധാനമെന്ന് സുരേഷ് ഗോപി പറഞ്ഞു.
മാതാവിന് വെച്ച കിരീടത്തിലെ ചെമ്പ് ചുരണ്ടാൻ വന്ന മഹാന്മാർ എവിടെയെന്ന് സുരേഷ് ഗോപി ചോദിച്ചു. കെ. സുധാകരൻ , വി.ഡി. സതീശൻ, കെ. മുരളീധരൻ ഒക്കെ മാന്യത കാണിച്ചു. എന്നാൽ, കുറേ മതേ'ത്തറകൾ' അത് വിവാദമാക്കി. അവർ ഇന്ന് പൊഴിഞ്ഞു കൊണ്ടിരിക്കുന്നു. ശബരിമല നേരിട്ട് ഏറ്റെടുക്കാൻ ഭരണഘടനാപരമായി മോദിക്ക് കഴിയില്ല. എന്നാൽ അവർക്ക് കേരളത്തിൽ അധികാരം നൽകിയാൽ നടക്കും. കൈകൊടുക്കുന്നതും കൈകഴുകുന്നതും വിവാദമാക്കി. കൈ കഴുകേണ്ട പ്രാധാന്യം പറഞ്ഞ് മുഖ്യമന്ത്രി ഇറക്കിയ വീഡിയോ ഇപ്പോഴുമുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ദേശീയ പാത വിഷയത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്, റിപ്പോർട്ട് വരട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.
ഏകീകൃത സിവിൽ കോഡ് വന്നാൽ ശബരിമലയിലും ഒരു സാധ്യത ഉണ്ടാകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. അടുത്ത ബഡ്ജറ്റ് സമ്മേളനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏകീകൃത സിവിൽ കോഡ് വരും, വന്നിരിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.