കാസർഗോഡ്: കാസർകോട് ജില്ലയുടെ 87.65 കിലോമീറ്റർ കടല്‍ തീരത്ത്, കടലാക്രമണം ചെറുക്കാൻ ഈ വർഷവും പദ്ധതികളൊന്നുമില്ല. ഉപ്പള മുസോടി , ഐല, മഞ്ചേശ്വരം, തൃക്കണ്ണാട് കൊവ്വൽ, കാപ്പിൽ പ്രദേശങ്ങളിൽ കടൽ ഭിത്തിക്കായി വലിയ പ്രക്ഷോഭം നടത്തിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ല. മഴക്കാലത്തെ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ തീരദേശവാസികൾ.
കാസർഗോഡ് ജില്ലയിലെ 85 കിലോമീറ്റർ കടൽത്തീരത്ത് 50 കിലോമീറ്റർ കടലോരവും രൂക്ഷമായ കടലാക്രമണ ഭീഷണി നേരിടുന്ന പ്രദേശങ്ങളാണ്. കഴിഞ്ഞവർഷം സംസ്ഥാന സർക്കാറിൻ്റെ 'കരുതലും കൈത്താങ്ങും' അദാലത്തിൽ സന്നദ്ധ സംഘടന നൽകിയ നിവേദനത്തിനുള്ള മറുപടിയിൽ ജില്ലയിലെ തലപ്പാടി മുതൽ തൃക്കണ്ണാട് വരെയുള്ള രൂക്ഷമായ കടൽക്ഷോഭം നേരിടുന്ന പ്രദേശങ്ങളിൽ തീരദേശ ജനത ആവശ്യപ്പെടുന്ന തരത്തിൽ 'ടെട്രോ പോഡ്'' ഉപയോഗിച്ചുകൊണ്ട് സംരക്ഷണ ഭിത്തികൾ സ്ഥാപിക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നതായി അറിയിച്ചിരുന്നു.
എന്നാൽ ഉദുമയുടെ പടിഞ്ഞാറൻ ഭാഗങ്ങളിൽ അടക്കം നടപടി കടലാസിൽ ഒതുങ്ങി. കൊവ്വൽ, കാപ്പിൽ പ്രദേശങ്ങളിൽ കടൽ ഭിത്തിക്കായി നടത്തിയ പ്രക്ഷോഭം അധികൃതർ കണ്ടില്ലെന്ന് നടിച്ചു.
കോടികളും, ലക്ഷങ്ങളുമാണ് ഓരോ വർഷവും അസാസ്ത്രീയമായുള്ള തീരസംരക്ഷണ പദ്ധതിയുടെ പേരിൽ കടലിൽ കൊണ്ടിട്ട് തുലക്കുന്നത്.ചെറിയ കരിങ്കല്ലുകൾ,മണൽ ചാക്കുകൾ കൊണ്ടുള്ള കടൽ ഭിത്തികൾക്ക് ശക്തമായ കടലാക്രമണത്തെ ചെറുക്കാൻ ഉതകുന്നില്ല. അതുകൊണ്ടുതന്നെയാണ് ശാസ്ത്രീയമായ പദ്ധതികൾക്ക് വേണ്ടി മുറവിളി ഉയരുന്നത്.
മൊഗ്രാൽ നാങ്കി പ്രദേശത്ത് കടൽഭിത്തി സ്ഥാപിക്കാൻ കൊണ്ടിട്ട ചെറിയ കരിങ്കല്ലുകൾ നാട്ടുകാരുടെ എതിർപ്പു മൂലം കഴിഞ്ഞ മൂന്നുവർഷത്തോളമായി കടൽത്തീരത്ത് ഉപേക്ഷിച്ച നിലയിലാണ്. കാസർകോട് ജലസേചന ഉപവിഭാഗം സമർപ്പിച്ച പദ്ധതികളിൽ തീരുമാനമാകാത്തത് കടലോര ജനതയുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. ഓരോ വർഷവും കലിതുള്ളി വരുന്ന കടലേറ്റം പ്രദേശവാസികളെ ഭയപ്പെടുത്തുകയാണ്. ഇതിൽ ജീവനും, വീടും, സ്ഥലവും, ജീവനോപാധികളും നഷ്ടപ്പെടുന്നവർ ഏറെയാണ്.