തിരുവനന്തപുരം: കെടിയു ഡീൻ ഡോ. വിനു തോമസിനെ തരംതാഴ്ത്തിയ ഐഎച്ച്ആർഡി ഡയറക്ടറുടെ ഉത്തരവ് ഉന്നത വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കി. പ്രൊഫസർ പദവിയിൽ നിന്ന് അസോസിയേറ്റ് പ്രൊഫസറായി തരംതാഴ്ത്തിയ നടപടിയാണ് റദ്ദാക്കിയത്. വിനു തോമസിനെ നിലവിലെ സ്ഥാനങ്ങളിൽ നിലനിർത്താനും നിർദേശം നൽകി. ഐഎച്ച്ആർഡിയുടെ കീഴിലുള്ള എൻജിനീയറിങ് കോളേജിലെ പ്രിൻസിപ്പൽ ആയിരിക്കെ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് വിനുവിന് പ്രൊഫസർ പദവി നഷ്‌ടപ്പെട്ടത്.
അതിനുപിറകേ പിന്നാലെ സാങ്കേതിക സർവകലാശാല ഡീൻ, പരീക്ഷാ കൺട്രോളർ സ്ഥാനങ്ങളിൽ നിന്നും ഡോ. വിനു തോമസിനെ നീക്കിയിരുന്നു. ഐഎച്ച്ആർഡി ഡയറക്ടറായി വി എ അരുൺകുമാറിനെ നിയമിച്ചത് ചോദ്യംചെയ്ത് കോടതിയെ സമീപിച്ചതിലെ വൈരാഗ്യമാണ് തരംതാഴ്ത്തലിന് പിന്നിലെന്ന് ആരോപണം ഉയർന്നിരുന്നു. ഐഎച്ച്ആർഡി ഡയറക്ടർ വി. എ. അരുൺകുമാറിന്റെ നടപടി നിയമാനുസൃതമല്ലെന്നും ഉത്തരവിൽ പറയുന്നു.
ഏതാനും മണിക്കൂറുകൾ മുമ്പാണ് കേരളാ സാങ്കേതിക സർവ്വകലാശാ ഡീനും പരീക്ഷാ കൺട്രോളറുമായ ഡോ. വിനു തോമസിനെ നിലവിലെ പദവിയിൽ നിന്നും നീക്കി വൈസ് ചാൻസലർ ഡോ. സിസാ തോമസ് ഉത്തരവിട്ടത്. വിനു തോമസിനെ മാതൃസ്ഥാപനമായ ഐഎച്ച്ആർഡിയിലേയ്ക്ക് വിടുതൽ ചെയ്തുകൊണ്ടായിരുന്നു വിസിയുടെ ഉത്തരവ്. പരീക്ഷാ കൺട്രോളറുടെ താൽക്കാലിക ചുമതല അക്കാദമിക് ഡയറക്ടർ ടി.എം. ലിബിഷിന് നൽകുകയും ചെയ്തിരുന്നു.