തൃശൂർ: റിസർവ് ബാങ്ക് നടപടിയെ തുടർന്ന് പ്രതിസന്ധിയിലായ ഇരിങ്ങാലക്കുട ടൗണ്‍ കോപറേറ്റീവ് ബാങ്കിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി വയോധികരായ നിക്ഷേപകർ. ബാങ്കില്‍ പത്ത് ലക്ഷത്തിലധികം നിക്ഷേപം ഉള്ള കോമ്പാറ സ്വദേശികളായ തേക്കാനത്ത് ഡേവീസും കുടുംബവുമാണ് സമരം നടത്തിയത്. ചികിത്സാ ആവശ്യങ്ങൾക്കായി പണം പിൻവലിക്കാനെത്തിയപ്പോൾ ബാങ്ക് ഉദ്യോഗസ്ഥർ മോശമായി പെരുമാറിയെന്നാണ് ഇവരുടെ ആരോപണം.
സംസ്ഥാനത്തെ ഏറ്റവും വലിയ അർബൻ ബാങ്കുകളിലൊന്നായ ഇരിങ്ങാലക്കുട സഹകരണ ബാങ്കിന് ജൂലൈ 31 മുതലാണ് ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. 35 വർഷത്തിലേറെക്കാലമായി കോൺഗ്രസ് നേതാവ് എം.പി. ജാക്സൺ ചെയർമാനായ ബാങ്കിലെ ക്രമക്കേടുകളെ തുടർന്നാണ് നടപടി. ബാങ്കിന്റെ ദൈനംദിന കാര്യങ്ങൾ നടത്തുന്നതിനും നിക്ഷേപകർക്ക് പണം തിരികെ നൽകുന്നതിനുമടക്കം ആർബിഐ നിയന്ത്രണം തടസമായതോടെയാണ് ഇരിങ്ങാലക്കുട സ്വദേശിയായ ഡേവിസും കുടുംബവും സമരവുമായെത്തിയത്.
ഭാര്യ തങ്കമ്മ, മക്കളായ ജിജി, ജിഷ എന്നിവർക്കൊപ്പമാണ് ഐടിയു ബാങ്കിന്റെ ഹെഡ് ഓഫീസിലെത്തി ഡേവീസ് കുത്തിയിരിപ്പ് സമരം നടത്തിയത്. ഹൃദ്രോഹിയായ ഭാര്യയുടെ ചികിത്സക്കാവശ്യമായ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ആർബിഐ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവാക്കിയെന്നും ജീവനക്കാർ മോശമായി പെരുമാറിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
നിയന്ത്രണങ്ങൾ ബാധകമാവാതെ പിൻവലിക്കാവുന്ന ഇന്‍ഷ്യൂറന്‍സ് തുക നൽകുമെന്ന് പറഞ്ഞ ബാങ്ക് അധികൃതർ തങ്ങളെ കയ്യൊഴിയുകയായിരുന്നുവെന്നും ഇവർ പറയുന്നു. എന്നാല്‍ ഡേവീസിനെ പോലെ തന്നെ ചികിത്സയ്ക്കും വിവാഹത്തിനും മറ്റും അടിയന്തിരമായി പണം പിൻവലിക്കേണ്ട 24 പേരുടെ അപേക്ഷകള്‍ റിസർവ്വ് ബാങ്കിന് കൈമാറിയിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ആരംഭിച്ചതായി അറിയിപ്പ് ലഭിച്ചതായും ബാങ്ക് അധികൃതർ പറയുന്നു. ഇക്കാര്യത്തിൽ ആർബിഐ അറിയിപ്പ് ലഭിച്ചാലുടൻ നിക്ഷേപകർക്ക് പണം മടക്കി നൽകാനാകുമെന്നും നിയന്ത്രണങ്ങളുണ്ടെങ്കിലും ബാങ്ക് പ്രതിസന്ധിയിൽ അല്ലെന്നും അധികൃതർ വിശദീകരിക്കുന്നു.