ദേവപ്രയാഗ് 
KERALA

മരണത്തിലും തണലായി ഒൻപതുകാരൻ; നിലമേൽ അപകടത്തിൽ മരിച്ച ദേവപ്രയാഗിൻ്റെ അവയവങ്ങൾ ദാനം ചെയ്തു

തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രൻ്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാഗ്.

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: നിലമേലിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ഒൻപത് വയസുകാരൻ ദേവപ്രയാഗിൻ്റെ അവയവങ്ങൾ ദാനം ചെയ്തു. തിരുമല ആറാമടയിൽ നെടുമ്പറത്ത് വീട്ടിൽ ബിച്ചുചന്ദ്രൻ്റെയും സി.എം. അഖിലയുടെയും മകനാണ് ദേവപ്രയാഗ്. ദേവപ്രയാഗിൻ്റെ ഒരു വൃക്കയും, കരളും, ഹൃദയവാൽവും, രണ്ട് നേത്ര പടലങ്ങളും, തുടങ്ങി അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്.

ഒരു വൃക്കയും കരളും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ രോഗിക്കും നേത്രപടലങ്ങൾ തിരുവനന്തപുരത്തെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഫ്താൽമോളജിയിലെ രോഗികൾക്കും ഹൃദയവാൽവ് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിലേ രോഗിക്കുമാണ് നൽകിയത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ദേവപ്രയാഗിന് ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു.

ഡിസംബർ 15ന് ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങവേ കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കാറ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട് ദേവപ്രയാഗിൻ്റെ അച്ഛൻ ബിച്ചു ചന്ദ്രനും സുഹൃത്ത് സതീഷ് വേണുഗോപാലും സംഭവസ്ഥലത്ത് വച്ച് മരിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന ദേവപ്രയാഗിനെയും മൂന്നുപേരേയും ഉടൻ തന്നെ വെഞ്ഞാറമൂടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ആരോഗ്യനില വഷളായതിന് പിന്നാലെ ദേവപ്രയാഗിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 18ന് ദേവപ്രയാഗിൻ്റെ മസ്തിഷ്കമരണം സ്ഥിരീകരിച്ചതോടെ കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ശാന്തിനികേതൻ സ്കൂളിലെ മൂന്നാംക്ലാസ് വിദ്യാർഥിയായിരുന്നു ദേവപ്രയാഗ്.

SCROLL FOR NEXT