കൊച്ചി: ശബരിമല സ്വർണപ്പാളി വിവാദത്തിൽ അന്വേഷണം പൂർത്തിയാക്കി ദേവസ്വം വിജിലൻസ്. അന്തിമ അന്വേഷണ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാവുന്ന തരത്തിലുള്ള കണ്ടെത്തലുകൾ അന്വേഷണ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. സ്വർണകൊള്ളയിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്നാണ് വിജിലൻസ് നിഗമനം.
സ്വർണം പൂശിയ പാളികളുടെ കാലപ്പഴക്കം കണ്ടെത്താൻ ശാസ്ത്രീയ പരിശോധനയും ദേവസ്വം വിജിലൻസ് ശിപാർശ ചെയ്തേക്കും. കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഇന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങും. ശബരിമലയിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ കണക്കെടുക്കാനായി ഹൈക്കോടതി നിയോഗിച്ച ജസ്റ്റിസ് കെ.ടി. ശങ്കരൻ നാളെ സന്നിധാനത്തെത്തും. ശബരിമലയുമായി ബന്ധപ്പെട്ട സ്വർണ ഉരുപ്പടികൾ അദ്ദേഹം പരിശോധിക്കും.
ഔദ്യോഗികമായി കേസ് ഏറ്റെടുക്കുന്നതിന് മുമ്പ് തന്നെ പ്രത്യേക അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്നലെ ദേവസ്വം ആസ്ഥാനത്ത് എത്തിയ സിഐമാരായ ബിജു രാധാകൃഷ്ണനും അനീഷും ദേവസ്വം വിജിലന്‍സ് എസ്പി സുനില്‍കുമാറുമായി ആശയവിനിമയം നടത്തി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിന്റെ പകര്‍പ്പടക്കം ശേഖരിച്ചിട്ടുമുണ്ട്. ഔദ്യോഗികമായി അന്വേഷണം ഏറ്റെടുത്ത ഉടനെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ വേഗത്തില്‍ ആക്കാനാണ് നീക്കം.