തിരുവനന്തപുരം: നിയമസഭയിലെ ചട്ടലംഘനത്തിൽ ഖേദം പ്രകടിപ്പിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. തെറ്റ് പറ്റിയെന്ന് കാണിച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണന് ഡിജിപി വിശദീകരണം നൽകി. നടപടിക്രമങ്ങളിൽ ധാരണക്കുറവുണ്ടായി എന്ന് ഡിജിപി സ്പീക്കറോട് വ്യക്തമാക്കി. ആദ്യം സംഭവിച്ചതുകൊണ്ട് നടപടിയുണ്ടാകില്ലെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഡിജിപിയെ അറിയിച്ചു.
ഡിജിപി നിയമസഭയ്ക്ക് അകത്ത് പ്രവേശിച്ചത് പതിവില്ലാത്ത കീഴ്‌വഴക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനാണ് ചൂണ്ടിക്കാട്ടിയത്. പ്രോട്ടോക്കോൾ അനുസരിച്ച് നിയമസഭയ്ക്ക് അകത്ത് പ്രവേശിക്കാൻ ഡിജിപിക്ക് അനുമതിയില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗത്തിനായി എത്തിയ ഗവർണർക്കൊപ്പമാണ് ഡിജിപി സഭയിലേക്ക് വന്നത്. ഇത് പ്രോട്ടോകോൾ ലംഘനമാണെന്ന് ഉദ്യോഗസ്ഥർ ശ്രദ്ധയിപ്പെടുത്തിയിരുന്നു. പിന്നീട് സഭയിൽ പ്രവേശിച്ച ശേഷം മറ്റൊരു വഴിയിലൂടെ ഡിജിപി പുറത്തേക്ക് പോകുകയായിരുന്നു.