KERALA

കുന്നംകുളത്തെ പൊലീസ് മർദനം: കുറ്റാരോപിതർക്ക് എതിരെ നേരത്തെ നടപടി എടുത്തിരുന്നു, കോടതി പരിശോധിച്ച ശേഷം തുടർനടപടി; ഡിഐജി

സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പറഞ്ഞു

Author : ന്യൂസ് ഡെസ്ക്

തൃശൂർ: കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് മർദിച്ച സംഭവത്തിൽ കുറ്റാരോപിതർക്ക് എതിരെ നേരത്തെ നടപടി എടുത്തിരുന്നതാണെന്ന് ഡിഐജി ആർ. ഹരിശങ്കർ. സേനാ തലത്തിലുള്ള അച്ചടക്ക നടപടിയാണ് ഉദ്യോഗസ്ഥർക്കെതിരെ സ്വീകരിച്ചത്. കോടതിയിൽ ക്രിമിനൽ നടപടി ക്രമങ്ങൾ തുടരുന്നുണ്ട്. കോടതി നടപടി പരിശോധിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഡിഐജി ഹരിശങ്കർ വ്യക്തമാക്കി.

അതേസമയം, സംഭവത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇവരെ സർവീസിൽ നിന്നും പുറത്താക്കണമെന്നും തൃശൂർ ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റ് പറഞ്ഞു. അന്യായമായ അതിക്രമമാണ് നടന്നത്. സിസിടിവി ദൃശ്യങ്ങൾ പുറത്ത് പോകില്ലെന്ന് സർക്കാർ ഉറപ്പാക്കുന്നത് കൊണ്ടാണ് ഇത്തരം അതിക്രമങ്ങൾ നടക്കുന്നത്. ക്രൂരമർദനം നടത്തിയ ഉദ്യോഗസ്ഥർ ഇന്നും വിവിധ സ്റ്റേഷനുകളിൽ ഡ്യൂട്ടി ചെയ്യുന്നുണ്ട്. മൃഗങ്ങൾ കാണിക്കുന്ന കരുണ പോലും ഇവർ സുജിത്തിനോട് കാണിച്ചില്ലെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കുന്നംകുളം പൊലീസ് സ്റ്റേഷനിലേക്ക് കോൺഗ്രസും യൂത്ത് കോൺഗ്രസും ഇന്ന് മാർച്ച് നടത്തും. നടപടികൾ ഇല്ലെങ്കിൽ ഇവർ ജോലി ചെയ്യുന്ന സ്റ്റേഷനുകളിലേക്കും സെപ്റ്റംബർ 10ന് മാർച്ച് നടത്തും. കോടതി നിരീക്ഷണത്തിൽ നടക്കുന്ന അന്വേഷണത്തെ കുറിച്ച് പരാതിയില്ല. സ്റ്റേഷൻ മുറിയിൽ വച്ച് മർദിക്കുക മാത്രമല്ല. മുകൾ നിലയിൽ കൊണ്ടു പോയി 45 തവണ സുജിത്തിൻ്റെ കാൽ വെള്ളയിൽ അടിച്ചു. അതിന് ശേഷം മുകളിലേക്കും ചാടിക്കുക കൂടി ചെയ്യിച്ചെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കുന്നംകുളം സ്റ്റേഷനിൽ വെച്ച് 2023 ഏപ്രിലിലാണ് യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ എസ്ഐ നുഹ്മാൻ്റെ നേതൃത്വത്തിൽ മർദിച്ചത്. സുഹൃത്തുക്കളെ പൊലീസ് ഭീഷണിപ്പെടുത്തിയത് ചോദ്യം ചെയ്തതാണ് കാക്കി ക്രൂരതയ്ക്ക് കാരണം. രണ്ട് വർഷം നീണ്ട നിയമ പോരാട്ടത്തിന് ഒടുവിലാണ് പൊലീസ് ക്രൂരതയുടെ സിസിടിവികൾ പുറത്ത് എത്തിക്കാൻ സുജിത്തിന് കഴിഞ്ഞത്. പൊലീസുകാർ പലവട്ടം മുങ്ങിയിട്ടും വിവരാവകാശ കമ്മീഷൻ കർശന നിലപാട് എടുത്തതോടെയാണ് ദൃശ്യം പുറത്ത് വന്നത്. പൊലീസുകാർക്ക് എതിരെ കേസ് എടുത്ത് അന്വേഷിക്കാൻ കുന്നംകുളം മജിസ്ട്രേറ്റ് കോടതിയും ഉത്തരവിട്ടിട്ടുണ്ട്.

ഇത്രത്തോളം വലിയ കുറ്റകൃത്യം നടത്തിയിട്ടും എസ്ഐ അടക്കം പ്രതികൾ ഇപ്പോഴും പൊലീസ് സേനയുടെ ഭാഗമാണ്. സംഭവത്തിൽ 24 മണിക്കൂറിനുള്ളിൽ ആഭ്യന്തര വകുപ്പ് നടപടി എടുക്കണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആവശ്യപ്പെട്ടു.

SCROLL FOR NEXT