കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജഡ്ജിയുടെ വീട്ടിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്. രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ എത്തിച്ചു. ജാമ്യാപേക്ഷ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കുമെന്ന് രഞ്ജിത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു.
അറസ്റ്റിലായ രഞ്ജിത്തിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാവിലെ ഡിസ്ചാർജ് ചെയ്തതിനു ശേഷമാണ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയത്. റിമാൻഡ് റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്. ജനുവരി 30നാണ് നടിക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നത്. അതിജീവിതയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിലേക്ക് കടന്നത്. റിപ്പോർട്ടിൽ രഞ്ജിത്തിൻ്റെ പേരിൽ മുമ്പുണ്ടായിരുന്ന കേസുകളും പരാമർശിച്ചിട്ടുണ്ട്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കുമെന്ന് പൊലീസ് പറയുന്നു.