നിമിഷ പ്രിയയുടെ മോചനം: ഇന്ന് നിർണായകം, Source: News Malayalam 24x7
KERALA

നിമിഷ പ്രിയയുടെ വധശിക്ഷ നാളെ; ഇന്നും നിർണായക ചർച്ച

നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് ചർച്ചകൾ നിർണായകമാകുന്നത്.

Author : ന്യൂസ് ഡെസ്ക്

കോഴിക്കോട്: യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക നീക്കം ഇന്ന്. നിമിഷ പ്രിയയുടെ വധശിക്ഷ നാളെ നടപ്പിലാക്കുമെന്ന ഉത്തരവിന് പിന്നാലെയാണ് ചർച്ചകൾ നിർണായകമാകുന്നത്.

ഗോത്ര നേതാക്കളും കൊല്ലപ്പെട്ട താലാലിൻ്റെ നിയമ സമിതി കമ്മിറ്റി അംഗങ്ങളും, കുടുംബവും ചർച്ചയിൽ പങ്കെടുക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. സന്തോഷകരമായ അന്തിമ തീരുമാനം പ്രതീക്ഷിക്കാമെന്ന് ശൈഖ് ഹബീബ് ഉമറിൻ്റെ പ്രതിനിധി സംഘം കാന്തപുരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം മൂന്നു ഘട്ടമായാണ് ചർച്ച നടന്നത്. കുടുംബങ്ങള്‍ക്കിടയില്‍ ഏകാഭിപ്രായത്തിലേക്കെത്തിക്കാനും അത്‌ വരെ ശിക്ഷ നീട്ടിവെപ്പിക്കാനുമുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രതിനിധി സംഘം തലാലിൻ്റെ നാടായ ഉത്തര യമനിലെ ദമാറില്‍ തന്നെ തുടരുകയാണെന്നും റിപ്പോർട്ടുണ്ട്.

വധശിക്ഷ നടപ്പിലാക്കാൻ 24 മണിക്കൂർ മാത്രം ശേഷിക്കെ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ യെമന്‍ സര്‍ക്കാരുമായി അടിയന്തര ഇടപെടലാണ് ഏറെ വഴിത്തിരിവായത്. കാന്തപുരത്തിന് അടുത്ത വ്യക്തിബന്ധമുള്ള യെമനിലെ ഏറ്റവും പ്രധാനപ്പെട്ട മതപണ്ഡിതനായുള്ള ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള്‍ മുഖാന്തരമാണ് അടിയന്തര ചര്‍ച്ചകള്‍ നടക്കുന്നത്.

നിമിഷപ്രിയ കേസില്‍ പ്രതീക്ഷ അവസാനിച്ചു എന്ന് കരുതിയ സമയത്ത്കാന്തപുരം നടത്തിയ ഇടപെടല്‍ മലയാളികളെ സംബന്ധിച്ച് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചയില്‍ വലിയ പ്രതീക്ഷയുണ്ടെന്ന് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും നേരത്തെ അറിയിച്ചിരുന്നു.

വിഷയത്തില്‍ കാന്തപുരം ഉസ്താദിൻ്റെ ഇടപെടല്‍ വലിയ രീതിയില്‍ ഗുണം ചെയ്തുവെന്നാണ് കോര്‍ കമ്മിറ്റി അംഗം കെ. സജീവ് കുമാറിൻ്റെ പ്രതികരണം. സ്താദിന് യെമനില്‍ ഉള്ള ബന്ധമാണ് ഏറെ സഹായകരമായത്. നിമിഷപ്രിയക്കെതിരായ വധശിക്ഷ നിര്‍ത്തലാക്കും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും അവർ പങ്കുവെച്ചു.

SCROLL FOR NEXT