എറണാകുളം: സിറോ മലബാർ സഭയിൽ വീണ്ടും കുർബാന തർക്കം. എറണാകുളം അങ്കമാലി അതിരൂപത ബസലിക്കയിൽ ഇരു വിഭാഗത്തിന്റെയും കുർബാന പൊലീസ് തടഞ്ഞു. മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിലിനും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കും തിരിച്ചടി. ആയിരത്തിലേറെ ദിവസങ്ങൾക്ക് ശേഷം കഴിഞ്ഞ ആഴ്ചയായിരുന്നു പള്ളിയിൽ രണ്ട് രീതിയിലും ഉള്ള കുർബാന ആരംഭിച്ചത്.
2025ലെ ക്രിസ്തുമസിന്റെ തിരുപ്പിറവി കർമങ്ങൾക്ക് മേജർ ആർച്ച് ബിഷപ്പ് കുർബാന അർപ്പിക്കാൻ ഇരിക്കെയാണ് വീണ്ടും സംഘർഷത്തിലേക്കും കുർബാന മുടക്കിലേക്കും കാര്യങ്ങൾ എത്തിയത്. ഏകീകൃത കുർബാന അനുകൂലികൾ പള്ളി കയ്യടക്കുകയായിരുന്നു. ജനാഭിമുഖ കുർബാന ആനുകൂലികൾ പള്ളിക്ക് പുറത്ത് സംഘടിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പൊലീസ് എത്തി കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കുർബാന നടത്തേണ്ട എന്ന് നിർദേശിക്കുകയായിരുന്നു.