തിരുവനന്തപുരം: മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരെ എൻസിപിയിൽ കലഹം. സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിച്ചതിൽ കടുത്ത അമർഷത്തിലാണ് പാർട്ടിയിലെ ഒരു വിഭാഗം. ശശീന്ദ്രൻ ഇത്തവണ മത്സരിക്കുന്നതിൽ നിന്ന് മാറി നിൽക്കണമെന്നാണ് ആവശ്യം. മന്ത്രിയുടേത് ഏകാധിപത്യ പ്രവണതയെന്നും ഇത്രയും സംസ്കാര ശൂന്യനായ പാർട്ടി അധ്യക്ഷനെ കണ്ടിട്ടില്ലെന്നും എൻവൈസി ദേശീയ ജനറൽ സെക്രട്ടറി അരുൺ സത്യനാഥൻ പറഞ്ഞു.
കോഴിക്കോട് എലത്തൂരിലാണ് എ.കെ. ശശീന്ദ്രൻ വീണ്ടും മത്സരത്തിനൊരുങ്ങുന്നത്. അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ എംഎൽഎമാർ മത്സരിക്കണം എന്നാണ് എൻസിപി ദേശീയ നേതൃത്വത്തിന്റെ താൽപ്പര്യമെന്നാണ് എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ജയിക്കാൻ ആവശ്യമായ ശ്രമങ്ങൾ തുടങ്ങാൻ എംഎൽഎ മാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേതൃമാറ്റവുമായി ബന്ധപ്പെട്ട ആവശ്യം ചിലർ ഉന്നയിച്ചതോടെയാണ് നേതൃയോഗത്തിൽ നേരിയ സംഘർഷം ഉണ്ടായത്. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടല്ല വാക്കു തർക്കങ്ങൾ എന്നും എകെ ശശീന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
താൻ മത്സരിക്കണമെന്ന നിർദേശം അഖിലേന്ത്യാ നേതൃത്വം മുന്നോട്ടുവച്ചതാണെന്നും എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നത് പലരുടെയും ആഗ്രഹമാണ്. എന്നാൽ ഇതിനെല്ലാം തീരുമാനം എടുക്കേണ്ടത് പാർട്ടി നേതൃത്വമാണ്. പാർട്ടി തീരുമാനങ്ങൾ അനുസരിക്കുമെന്നും ശശീന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടി അധ്യക്ഷനെ മാറ്റണമെന്ന ചർച്ചകൾ ഈ അവസരത്തിൽ അനാവശ്യമാണ്. അത്തരം ചർച്ചകൾ പ്രോത്സാഹിപ്പിക്കരുതെന്നാണ് തന്റെ അഭിപ്രായമെന്നും ശശീന്ദ്രൻ വിശദികരിച്ചിരുന്നു.