അബിൻ വർക്കി, കെ.സി. വേണുഗോപാൽ Source: News Malayalam 24x7
KERALA

യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തെച്ചൊല്ലി തർക്കം മുറുകുന്നു; രാഹുൽ ഗാന്ധിക്ക് പരാതി നൽകാൻ ഐ ഗ്രൂപ്പ്; പ്രതിഷേധങ്ങളെ അവഗണിച്ച് എഐസിസി

തീരുമാനത്തിൽ പുനഃപരിശോധനയില്ലെന്നും നേതൃത്വത്തിലുള്ളവരെല്ലാം നല്ല കുട്ടികളാണെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു

Author : ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ, വർക്കിങ് പ്രസിഡന്റ് നിയമനങ്ങളെ ചൊല്ലി കോൺഗ്രസിൽ അമർഷം പുകയുന്നു. മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറത്തി കെ.സി. വേണുഗോപാൽ പക്ഷക്കാരെ യൂത്ത് കോൺഗ്രസിന്റെ അമരത്ത് എത്തിച്ചതിൽ എ, ഐ ഗ്രൂപ്പുകള്‍ കടുത്ത നീരസത്തിലാണ്. എന്നാൽ വിഷയത്തില്‍ ഐ ഗ്രൂപ്പിന്‍റെ നിലപാട് ഹൈക്കമാന്‍റ് തള്ളി. പുനഃപരിശോധനയില്ലെന്നും നേതൃത്വത്തിലുള്ളവരെല്ലാം നല്ല കുട്ടികളാണെന്നും കെ.സി. വേണുഗോപാല്‍ പ്രതികരിച്ചു.

വർക്കിങ് പ്രസിഡന്റ് എന്ന പുതിയ പദവി കൊണ്ട് വന്ന് സംഘടനയ്ക്ക് പുറത്തു നിന്നുള്ള ബിനു ചുള്ളിയിലിനെ നിയമിച്ചപ്പോഴും അബിന് സ്വാഭാവിക നീതി ഉറപ്പാക്കിയില്ലെന്നാണ് പരാതി. ദേശീയ ജനറൽ സെക്രട്ടറി ആക്കുന്നതിന് പകരം സെക്രട്ടറിയാക്കി ഒതുക്കി. ഇത് രമേശ്‌ ചെന്നിത്തലയെ അവഗണിച്ചതിന് തുല്യമാണെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു. എ ഗ്രൂപ്പിനുള്ളിലെ നീരസം നേതാക്കളുടെ അനുമതിയോടെ കെ.എം. അഭിജിത്തും വ്യക്തമാക്കിയേക്കും.

സംഘടന വിരുദ്ധമായി അബിൻ ഒന്നും പറഞ്ഞിട്ടില്ലെന്നും സംസ്ഥാനത്തും ദേശീയ തലത്തിലും ഒരുമിച്ച് പ്രവൃത്തിക്കാമല്ലോ എന്ന നിലപാട് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്‍റ് ഒ.ജെ. ജനീഷ് ആവര്‍ത്തിച്ചു. അതിനിടെ അബിനെ ഒഴിവാക്കിയതില്‍ കടുത്ത വിമർശനവുമായി കല്പറ്റ നാരായണൻ രംഗത്ത് എത്തി. രാഷ്ട്രീയം ജാതി അധിഷ്ഠിതമാണെന്ന് ബോധ്യമായെന്ന് കല്പറ്റ നാരായണൻ തുറന്നടിച്ചു.

അബിൻ വർക്കിക്ക് നീരസമില്ലെന്നായിരുന്നു കൊടിക്കുന്നിൽ സുരേഷിൻ്റെ പ്രസ്താവന. അബിൻ പറഞ്ഞത് സംഘടന വിരുദ്ധമായ കാര്യമല്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ പ്രവർത്തിക്കണമെന്ന് ആഗ്രഹമാണ് പറഞ്ഞത്. യൂത്ത് കോൺഗ്രസ് അഖിലേന്ത്യ സെക്രട്ടറി സ്ഥാനം വേണ്ടെന്ന് അബിൻ പറഞ്ഞിട്ടില്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.

യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം തന്നെ ഇക്കാര്യത്തിൽ മറുപടി നൽകിയിട്ടുണ്ടെന്ന് കെ.സി വേണുഗോപാലും പ്രതികരിച്ചു. അബിൻ വർക്കി ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും പാർട്ടിയുടെ മുതൽക്കൂട്ടാണ്. ശബരിമല സ്വർണപാളി മോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾ മറക്കാനാണ് ഇത്തരം ശ്രമങ്ങളെന്നും കെ.സി. വേണുഗോപാൽ ആരോപിച്ചു.

SCROLL FOR NEXT