ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിന്റെ മേൽക്കൂര തകർന്നുവീണ സാഹചര്യത്തിൽ സ്കൂളിന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ നിർദേശം നൽകി. കറന്റ് ഇല്ലാത്തതിന്റെ പേരിലാണ് ഇതുവരെ പ്രവർത്തനം തുടങ്ങാതിരുന്നത്. നാളെ താൽക്കാലികമായി ഒരു ലൈൻ വലിച്ചുകൊണ്ട് സ്കൂളിന്റെ പ്രവർത്തനം തുടങ്ങാനാണ് കളക്ടറുടെ നിർദേശം. ഒപ്പം ഈ പഴയ കെട്ടിടം പൂർണമായിട്ടും അടച്ചുപൂട്ടി കുട്ടികൾ കടക്കാത്ത തരത്തിൽ കർശനമായി നിയന്ത്രിക്കണമെന്നും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.
കാര്‍ത്തികപ്പള്ളി ഗവൺമെൻ്റ് യുപി സ്‌കൂളിന്റെ മേൽക്കൂരയാണ് ഇന്ന് പെയ്ത ശക്തമായ മഴയിൽ തകർന്നു വീണത്. സ്കൂളിന്റെ ഓട് മേഞ്ഞ മേൽക്കൂര തകർന്നു വീണത്. രാവിലെയോടെയായിരുന്നു അപകടം. സ്‌കൂളിന്റെ മുന്‍വശത്തുള്ള കെട്ടിടമാണ് തകർന്നത്. സ്‌കൂള്‍ അവധിയായത് കൊണ്ടാണ് വന്‍ ദുരന്തമാണ് ഒഴിവായത്.
തകർന്നുവീണ കെട്ടിടത്തിൽ ക്ലാസുകൾ നടന്നിരുന്നില്ലെന്നാണ് പ്രധാന അധ്യാപകൻ ബിജു കെ.എസ്. പറഞ്ഞത്. പഞ്ചായത്തിന്റെ ഫിറ്റ്നസ് അനുമതി ലഭിക്കാതിരുന്നതിനാൽ ക്ലാസുകൾ താൽക്കാലികമായി മറ്റൊരുടത്താണ് നടന്നിരുന്നത്. പുതിയ കെട്ടിടത്തിന്റെ വൈദ്യുതീകരണം അടക്കം പൂർത്തിയായാൽ മാത്രമേ ക്ലാസുകൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ കഴിയൂ എന്നും പ്രധാന അധ്യാപകൻ പറഞ്ഞിരുന്നു. എന്നാൽ തകർന്നുവീണ കെട്ടിടത്തിൽ തന്നെയായിരുന്നു കഴിഞ്ഞദിവസം വരെയും ക്ലാസുകൾ നടന്നിരുന്നതെന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും വ്യക്തമാക്കുന്നത്.