തൃശൂർ: പാർലമെൻ്റ് മണ്ഡലത്തിലെ വോട്ടർപട്ടിക ക്രമക്കേടിന് പിന്നാലെ ബൂത്ത് ലെവൽ ഓഫീസർമാർക്ക് കർശന നിർദേശവുമായി ജില്ലാ ഭരണകൂടം. വോട്ടർ പട്ടിക വിവരങ്ങൾ മാധ്യമപ്രവർത്തകരോടും രാഷ്ട്രീയക്കാരോടും പങ്കുവയ്ക്കരുതെന്നാണ് അറിയിപ്പിൽ പറയുന്നത്. ഇലക്ഷൻ കമ്മീഷൻ പരിഗണനയിലുള്ള വിഷയമായതിനാൽ ബിഎൽഒമാരുടെ പരസ്യപ്രസ്താവനകളും പാടില്ലെന്ന് നിർദേശം നൽകി.
ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാർ മുഖേനയാണ് കഴിഞ്ഞ ദിവസങ്ങളിലായി ബിഎൽഒ മാർക്ക് ജില്ലാ ഭരണകൂടം കർശന നിർദേശം നൽകിയത്. നേരത്തെ ബിഎൽഒമാർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി എ. പ്രസാദ് പരാതി നൽകിയിരുന്നു.
ക്രമക്കേടുകൾ കണ്ടെത്തിയ ബൂത്തുകളിലെ ബിഎൽഒമാർക്കെതിരെ പരാതി ലഭിച്ചതിന് പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്. ഉദ്യോഗസ്ഥരുടെ വായ മൂടി കെട്ടാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ എന്ന് പ്രസാദ് ന്യൂസ് മലയാളത്തോട് പറഞ്ഞു.