രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി പ്രചരിപ്പിച്ചത് കോൺഗ്രസ് നേതാക്കളുടെ പ്ലാനെന്ന് സിപിഐഎം നേതാവ് ഡോ. പി. സരിൻ. ഇൻസ്റ്റൻൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഗൂഢാലോചന നടന്നത്. ഗ്രൂപ്പിൽ യുവതിയെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും പി. സരിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ വാട്സാപ്പ് ഗ്രൂപ്പിലെ സ്ക്രീൻഷോട്ട് അടക്കമാണ് സരിൻ ഫേസ്‌ബുക്കിൽ പങ്കുവച്ചത്.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
കോൺഗ്രസിൻ്റെ സോഷ്യൽ മീഡിയയിലെ പോസ്റ്റും കമൻ്റും ഒക്കെ നിയന്ത്രിക്കുന്ന ഇൻസ്റ്റൻൻ്റ് റെസ്പോൺസ് ടീമിൻ്റെ വാട്സാപ്പ് ഗ്രൂപ്പ് ആണ് IRT Content Sharing. അതിൽ ഒരു മഹാൻ നൽകിയ ആഹ്വാനത്തിന്റെ സ്ക്രീൻഷോട്ട് ഇവിടെ പോസ്റ്റ് ചെയ്യുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ച്, അവരുടെ ഐഡന്റിറ്റി വെളിവാക്കിയത് കോൺഗ്രസിലെ സമ്മുന്നത നേതാക്കൾ അടക്കം ഉൾപ്പെടുന്ന ഈ ഗ്രൂപ്പിൽ നടന്ന ഗൂഢാലോചനയാണ്.
എന്നാൽ തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നാണ് കോൺഗ്രസ് പക്ഷം. ബന്ധങ്ങൾ പോലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്.
അതിലെ അഡ്മിന്മാർക്ക് രണ്ട് ഉപദേശങ്ങൾ തരാം:
1. ഇത്രയൊക്കെയേയുള്ളൂ നിങ്ങളുടെ കടുത്ത അനുഭാവികളെ മാത്രം വർഷങ്ങളായി ഫിൽട്ടർ ചെയ്ത് ചേർത്ത രഹസ്യ ഗ്രൂപ്പിൻ്റെ വിശ്വാസ്യത എന്ന് ഇനിയെങ്കിലും തിരിച്ചറിയുക. എന്നിട്ട്, അവനവൻ ഉപയോഗിക്കുന്ന വാട്സാപ്പ് നമ്പറുകൾ എന്നന്നേക്കുമായി ഉടൻ ഉപേക്ഷിക്കുക.
ബിക്കോസ്, കേരള പോലീസ് ഈസ് ലുക്കിങ് ഫോർ യൂ ആൾ. പരാതി പോയിട്ടുണ്ട്.
2. ആഹ്വാന പോസ്റ്റിട്ട മഹാൻ്റെ നമ്പർ മാത്രമേ ഇപ്പോ ഞാനായിട്ട് ഇവിടെ പരസ്യപ്പെടുത്തുന്നുള്ളൂ. ഈ യന്ത്രം ഇനിയും പ്രവർത്തിപ്പിച്ചാൽ സകലതിൻ്റേയും നമ്പർ പുറം ലോകം അറിയും.
നിങ്ങളുടെ ഡൽഹിയിലെ വക്കീൽ മാഡത്തിൻ്റെ വാക്കുകൾ കടമെടുത്താൽ: "ഈ കള്ളക്കളി ഇവിടെ അവസാനിക്കണം."
ഭയമില്ലാത്തവർ ഇതു പോലെ പോസ്റ്റും !