കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് മരിച്ച കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ആരോപണവിധേയനായ ഡോ. റാം. മുൻകൂർ ജാമ്യം നിഷേധച്ചതിന് പിന്നാലെയാണ് കോടതിയെ സമീപിക്കുന്നത്. ജാമ്യം തള്ളിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കും. കഴിഞ്ഞ ദിവസമാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
ജാതിയുടെ പേരിൽ നിതിൻ രാജിനെ അപമാനിച്ചതിന് തെളിവില്ലെന്നും, ഡോ. റാം വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നെങ്കിലും അത് ജാതിയെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിൽ കോടതി അറിയിച്ചിരുന്നു.
അതേസമയം, പ്രിൻസിപ്പാളിൻ്റെ മുറിക്ക് സമീപം റാമിൻ്റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. അതിനാൽ റാമിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് കോടതി നിരീക്ഷിച്ചു.
നിതിൻ രാജ് ലോൺ ആപ്പുകാരുടെ ഭീഷണി കാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. പ്രിൻസിപ്പാളിൻ്റെ മുറിയിൽ വെച്ച് നടന്ന ചോദ്യം ചെയ്യലും, തുടർന്നുണ്ടായ സൈബർ പരാതിയെക്കുറിച്ചുള്ള ഭയവുമാണ് മരണത്തിലേക്ക് നയിച്ചതെന്നും കോടതി അറിയിച്ചിരുന്നു.