എറണാകുളം: പൂണിത്തുറയിൽ കുടിവെളളമില്ലാതെ ദുരിതമനുഭവിക്കുകയാണ് 600ഓളം കുടുംബങ്ങൾ. കാലങ്ങളായി ഇവർ അനുഭവിക്കുന്ന ദുരിതത്തിന് നേരെ മുഖം തിരിക്കുന്ന സമീപനമാണ് അധികാരികളും സ്വീകരിക്കുന്നത്. പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
ഒന്നോ രണ്ടോ ദിവസമല്ല, മൂന്ന് മാസത്തിലേറെയായി കുടിവെള്ളമില്ലാതെ ദുരിതത്തിലാണ് പൂണിത്തുറ നിവാസികൾ. ജലവിഭവ മന്ത്രി, കളക്ടർ, മേയർ തുടങ്ങി കുടിവെള്ളക്ഷാമം പരിഹരിക്കാനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. കൊച്ചി കോർപറേഷൻ പരിധിയിലുള്ള 600ഓളം കുടുംബങ്ങളാണ് കുടിവെള്ളക്ഷാമം അനുഭവിക്കുന്നത്. ഒന്നിടവിട്ടെങ്കിലും ലഭിച്ചിരുന്ന കുടിവെള്ള വിതരണം ഇപ്പോൾ തീരെ ലഭിക്കാത്ത അവസ്ഥയാണ്. മാസങ്ങളായി കുടിവെള്ളത്തിൻ്റെ ലഭ്യതയിൽ കുറവ് അനുഭവിച്ചിരുന്ന പൂണിത്തുറക്കാർക്ക് തമ്മനത്തെ കൂറ്റൻ കുടിവെള്ള ടാങ്ക് പൊട്ടിയത് ദുരിതം ഇരട്ടിയാക്കി. ടാങ്ക് തകർന്നത്തോടെ കുടിവെള്ള വിതരണം പാടേ നിലച്ച മട്ടാണ്. വേനൽ കടുത്തത്തോടെ കുടിവെള്ള ക്ഷാമവും പ്രദേശത്ത് രൂക്ഷമായി.
തൊട്ടടുത്തുള്ള മരട് നഗരസഭയിൽ തടസമില്ലാതെ കുടിവെള്ള വിതരണം നടക്കുന്നുണ്ട്. അവിടുന്നു കണക്ഷൻ നൽകിയാൽ പ്രദേശത്തെ ജലക്ഷാമത്തിന് താത്കാലിക പരിഹാരം കാണാനാകും എന്നാണ് പ്രദേശവാസികൾ പറയുന്നത്. സാങ്കേതിക തടസങ്ങൾ നിരത്തി പരാതിക്കാരെ ഉദ്യോഗസ്ഥർ ഒഴിവാക്കുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉടൻ ഉണ്ടായില്ലെങ്കിൽ സമരത്തിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.