KERALA

സുധാകരനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യണം; രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സമ്മേളനം

സെക്രട്ടറിയെ അധിക്ഷേപിച്ചിട്ടും പ്രതിഷേധിക്കാത്ത നേതൃത്വത്തിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു

Author : ന്യൂസ് ഡെസ്ക്

അമ്പലപ്പുഴ എംഎൽഎയും മുൻ സിപി ഐഎം നേതാവുമായ ജി. സുധാകരനെതിരെ ഡി വൈ എഫ് ഐ ആലപ്പുഴ ജില്ലാ സമ്മേളനത്തിൽ ചർച്ച.ജി. സുധാകരനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യണമെന്ന് പ്രതിനിധികൾ നിലപാടെടുത്തു. സംഘടനയിലൂടെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ട് ഡിവൈഎഫ്ഐയുടെ ജില്ലാ സെക്രട്ടറിയെ അധിക്ഷേപിക്കുന്നത് നോക്കി നിൽക്കാൻ ആകില്ലെന്നും പ്രതിനിധികൾ. സെക്രട്ടറിയെ അധിക്ഷേപിച്ചിട്ടും പ്രതിഷേധിക്കാത്ത നേതൃത്വത്തിനെതിരെയും ജില്ലാ സമ്മേളനത്തിൽ വിമർശനമുയർന്നു.

വെള്ളാപ്പള്ളിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാത്തതിലും, സിജെപി സമരം പോലെ ദേശീയ സമരങ്ങൾ ആസൂത്രണം ചെയ്യാത്തതിലും സമ്മേളനത്തിൽ വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയോടുള്ള നിലപാടിൽ വീഴ്ച പറ്റിയെന്ന് കുറ്റപ്പെടുത്തി സമ്മേളനത്തിൽ വെള്ളാപ്പള്ളി ജാതി പറഞ്ഞപ്പോൾ പ്രതികരിച്ചില്ലെന്നും ആക്ഷേപമുയർന്നു.

എ.എ. റഹീമിനെതിരെയും സമ്മേളനത്തിൽ ആരോപണം ഉയർന്നു. പുതുതലമുറയെ ആകർഷിക്കാൻ റഹീം ദേശീയ തലത്തിൽ എന്തു ചെയ്തുവെന്നും സമ്മേളനം ചോദിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയാണ്. രണ്ടു പദവികൾ ഒരു സഖാവിന് എങ്ങനെ വഹിക്കാൻ സാധിക്കുന്നു. അഖിലേന്ത്യാ പ്രസിഡന്റിന് പ്രത്യേകിച്ച് പണിയില്ലാത്തതുകൊണ്ടാവാം തിരുവനന്തപുരം ജില്ലാ സെക്രട്ടറി സ്ഥാനം നൽകിയതെന്നും സമ്മേളനത്തിൽ പരിഹാസം ഉയർന്നു.

ഡിവൈഎഫ് ഐ വയനാട് ഫണ്ട്‌ പിരിവ് വിവാദത്തിൽ കാണ്ടർ ചെയ്യാൻ സംഘടനയ്ക്ക് സാധിച്ചില്ലെന്ന് പറഞ്ഞ പ്രതിനിധികൾ തെരഞ്ഞെടുപ്പിൽ ഇത് പ്രതികൂല സാഹചര്യമായി മാറിയതായും കുറ്റപ്പെടുത്തി. ബാങ്കിൽ ഉണ്ടായിരുന്ന പിരിച്ച പണത്തിന്റെ പലിശ എന്ത് ചെയ്തു എന്നതിൽ വ്യക്തത വേണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.

ഡിവൈഎഫ്ഐ നേതാക്കന്മാരുടെ ധാർഷ്ട്യം നിറഞ്ഞ സമീപനം തിരുത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ചാനൽ ചർച്ചകളിൽ ഡിവൈഎഫ്ഐയുടെ പ്രതിനിധികളായി പങ്കെടുക്കുന്നവരുടെ പ്രകടനം കാണുമ്പോൾ നിരാശ തോന്നുന്നു. കഴിഞ്ഞ 10 വർഷക്കാലം സമര സംഘടനയിൽ നിന്ന് മാറി ഡിവൈഎഫ്ഐയെ പൊതിച്ചോറ് സംഘടനയാക്കി മാറ്റി. എന്ത് വിമർശനം വന്നാലും ഞങ്ങൾ പൊതിച്ചോറ് കൊടുക്കുന്നവരാണ് എന്ന് മാത്രം പറയുന്ന നിലയിലേക്ക് നേതൃത്വം മാറിയെന്നും സന്നദ്ധ സംഘടന മാത്രമല്ല സമരസംഘടന കൂടിയാണ് ഡിവൈഎഫ്ഐ എന്നും സമ്മേളനം വ്യക്തമാക്കി.

SCROLL FOR NEXT