കോഴിക്കോട്: കുറ്റ്യാടി തോടന്നൂരിൽ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാക്കാൾക്ക് വൻ സ്വീകരണം. മിഥുൻലാൽ, രൂപേഷ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പൊലീസിന് എതിരെയും യൂത്ത് കോൺഗ്രസിന് എതിരെയും മുദ്രാവാക്യം ഉയർത്തിയാണ് ഡിവൈഎഫ്ഐ പ്രകടനം നടത്തിയത്.
ആരോഗ്യമന്ത്രി വീണാ ജോർജിനെ കരിങ്കൊടി കാണിച്ച കെഎസ്‌യു ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്റെ വീടിനുനേരേ ഇക്കഴിഞ്ഞ 27ന് പുലർച്ചെ രണ്ടരയോടെയാണ് ബോംബെറിഞ്ഞത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. വീട്ടുകാർ കിടന്നുറങ്ങുമ്പോളാണ് ബോംബ് ആക്രമണമുണ്ടായത്. വീടിന്റെ ഗേറ്റിനുമുന്നിലെത്തി ബോംബെറിയുന്ന അക്രമികളുടെ സിസിടിവി ദൃശ്യം പുറത്തുവന്നിരുന്നു.
സിസിടിവി ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. പിന്നാലെയാണ് കേസില്‍ തോടന്നൂര്‍ മനക്കൽമീത്തൽ മിഥുൻലാൽ, ആലോള്ളതിൽ രൂപേഷ് എന്നിവരെ അറസ്റ്റ് ചെയ്തത്. വീട്ടിന് നേരെയുണ്ടായ ബോംബേറിൽ ജനൽചില്ലുകൾ തകരുകയും ചുവരിന് കേടുപാട് സംഭവിക്കുകയുമുണ്ടായി. അക്രമം നടക്കുമ്പോൾ ബിഥുലിന്റെ പിതാവ് ബാലനും അമ്മ തങ്കമണിയുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ടുപേരും പരിക്കേൽക്കാതെ രക്ഷപ്പെടുകയുണ്ടായി.