KERALA

കേരളത്തിന്റെ അതിവേഗ റെയിൽപാത ട്രാക്കിലേക്ക്; ഒമ്പത് മാസത്തിനകം ഡിപിആർ പൂർത്തിയാക്കുമെന്ന് ഇ. ശ്രീധരൻ

പതിനഞ്ച് ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി

Author : ലിൻ്റു ഗീത

മലപ്പുറം: കേരളത്തിന്റെ അതിവേഗ പാത സ്ഥിരീകരിച്ച് മെട്രോ മാൻ ഇ. ശ്രീധരന്റെ വെളിപ്പെടുത്തൽ. ഡിപിആർ തയ്യാറാക്കാൻ കേന്ദ്രം തന്നെ ചുമതലപ്പെടുത്തിയെന്ന് ഇ. ശ്രീധരൻ പറഞ്ഞു. ഫെബ്രുവരി രണ്ടിന് പൊന്നാനിയിൽ ഓഫീസ് തുറക്കും. 86,000 കോടിയുടെ പദ്ധതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കാളിത്തത്തിലാണെന്നും ഇരുനൂറ് കിലോമീറ്റർ വേഗതയുള്ള ട്രെയിനിന് 22 സ്റ്റേഷനുകൾ ഉണ്ടാകുമെന്നും ഇ. ശ്രീധരൻ പറഞ്ഞു.

കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും. ഒരു ലക്ഷം കോടി രൂപയാണ് ആകെ ചെലവായി കണക്കാക്കുന്നത്. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കടന്നു പോകും. പദ്ധതിക്കെതിരെ സമരം പാടില്ല. അതിനാൽ ആവശ്യത്തിന് മാത്രമായിരിക്കും സ്ഥലമേറ്റെടുപ്പ്. തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല. അതേസമയം കൃഷിക്ക് ഉപയോ​ഗിക്കാം. വിഷയത്തിൽ സംസ്ഥാന സർക്കാരുമായി ചർച്ച ചെയ്തിട്ടില്ലെന്നും 15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.

ഹൈസ്പീഡ് ട്രെയിനിൽ 520 പേർക്ക് യാത്ര ചെയ്യാനാകും. ഇരുന്ന് മാത്രമേ യാത്ര സാധ്യമാകുള്ളു. അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. നിലവിലെ ട്രെയിൻ ടിക്കറ്റ് നിരക്കിന്റെ ഒന്നര ഇരട്ടി കൂടുതലാകും ഹൈസ്പീഡ് ട്രെയിൻ ടിക്കറ്റിൻ്റെ നിരക്ക്. ഓരോ അഞ്ച് മിനിറ്റിലും സർവീസ് ഉണ്ടാകും. ഡിപിആർ ഒമ്പത് മാസത്തിനകം പൂർത്തിയാക്കും. നിലമ്പൂർ-നഞ്ചൻഗോഡ് ലൈൻ രണ്ട് മാസം കൊണ്ട് ഡിപിആർ തയ്യാറാക്കാൻ കഴിയുമെന്നും ഇ. ശ്രീധരൻ അറിയിച്ചു.

SCROLL FOR NEXT