KERALA

ഇതാണോ ഹവാല ഗ്രൂപ്പ്? ഇഡി പറഞ്ഞതുപോലെ 16 അംഗങ്ങള്‍, പക്ഷേ, ചര്‍ച്ച ചെയ്തത് ബേപ്പൂര്‍ മണ്ഡലത്തിലെ വികസന കാര്യങ്ങള്‍

റിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുപോലെ പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരുമാണ് ഗ്രൂപ്പിലെ അംഗങ്ങള്‍

Author : ന്യൂസ് ഡെസ്ക്

പി.എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ കോര്‍ ഗ്രൂപ്പെന്ന് ഇഡി ആരോപിച്ച വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തുവിട്ട് അംഗങ്ങള്‍. 'നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം' ഗ്രൂപ്പിലെ ചാറ്റുകളാണ് സ്ക്രീന്‍ റെക്കോഡ് ചെയ്ത് പുറത്തുവിട്ടിരിക്കുന്നത്. ഹവാല ഇടപാട് നടന്നതായി ഇഡി പറയുന്ന കാലത്തെ ചാറ്റുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഇഡി പറഞ്ഞതുപോലെ 16 അംഗങ്ങളാണ് ഗ്രൂപ്പിലുള്ളത്. പക്ഷേ, ബേപ്പൂര്‍ മണ്ഡലത്തിലെ വികസന കാര്യങ്ങളും പരിപാടികളുമാണ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. റിയാസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയതുപോലെ പൊതുപ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് ഗ്രൂപ്പിലെ അംഗങ്ങള്‍.

2024 ജൂണ്‍ 17 മുതലുള്ള ചാറ്റുകളാണ് സ്ക്രീന്‍ റെക്കോഡ് രൂപത്തില്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മുഹമ്മദ് റിയാസുമായി ബന്ധപ്പെട്ട പരിപാടികള്‍, എല്‍ഡിഎഫ് സര്‍ക്കാരിന്റെ പലതരത്തിലുള്ള പരിപാടികള്‍, ബേപ്പൂര്‍ ഫെസ്റ്റ് ഉള്‍പ്പെടെ മണ്ഡലത്തിലെ പരിപാടികള്‍, പോസ്റ്ററുകള്‍, ഇവയുമായി ബന്ധപ്പെട്ട വാര്‍ത്താക്കുറിപ്പുകള്‍ തുടങ്ങിയവയാണ് ഗ്രൂപ്പില്‍ പങ്കുവച്ചിരിക്കുന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മാധ്യമപ്രവര്‍ത്തകരും പങ്കുവച്ചിട്ടുണ്ട്. നമ്മള്‍ ബേപ്പൂരിന്റെ കോര്‍ ടീം എന്ന നിലയിലാണ് 16 അംഗങ്ങളുള്ള ഗ്രൂപ്പിന്റെ പ്രവര്‍ത്തനമെന്ന് വ്യക്തമാക്കുന്നതാണ് വീഡിയോ.

അതേസമയം, ഹവാല ഇടപാടുകള്‍ക്കായി പ്രത്യേക വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു എന്നാണ് ഇഡിയുടെ വാദം. 16 അംഗങ്ങളുള്ള ഗ്രൂപ്പ് വഴിയാണ് ഹവാല ഇടപാടുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നത്. ഗ്രൂപ്പില്‍ റിയാസിന്റെ സ്റ്റാഫ് അംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ ചിലര്‍ പങ്കാളികളായിട്ടുണ്ട്. മിനിസ്റ്റര്‍ റിയാസ് എന്ന പേരിലാണ് മുഹമ്മദ് റിയാസിന്റെ ഒരു നമ്പര്‍ പേര് സേവ് ചെയ്തിരിക്കുന്നത്. ഹവാല ഇടപാടുകാരന്‍ എന്ന് ഇഡി സംശയിക്കുന്ന കൊടുവള്ളി സ്വദേശിയും ഗ്രൂപ്പിലുണ്ട്. ചാറ്റുകള്‍ തെളിവാണെന്നുമായിരുന്നു ഇഡിയുടെ വാദം.

എന്നാല്‍, നിയോജക മണ്ഡലവുമായി ബന്ധപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ചതാണ് 'നമ്മൾ ബേപ്പൂർ' എന്ന വാട്സാപ്പ് ഗ്രൂപ്പെന്ന് മുഹമ്മദ് റിയാസ് പ്രതികരിച്ചിരുന്നു. ഗ്രൂപ്പില്‍, നിയോജക മണ്ഡലത്തിലെ സമസ്ത മേഖലകളിലെയും ജനങ്ങളുണ്ട്, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുണ്ട്. പുതിയകാലത്ത് ഇതൊക്കെ പരിശോധിക്കാമല്ലോ? അതില്‍ നടന്നിട്ടുള്ള ചാറ്റോ, ഇടപാടോ ഒക്കെ പരിശോധിക്കാവുന്നതാണ്. ആ ഗ്രൂപ്പ് എന്താണെന്നും എന്തിനുവേണ്ടിയാണ് പ്രവര്‍ത്തിച്ചതും മനസിലാക്കാന്‍ പറ്റും. കേരളത്തില്‍ ആദ്യമായൊരു എംഎല്‍എ അത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതല്ല. ഒരുവിധം എല്ലാ എംഎല്‍എമാരും കക്ഷി രാഷ്ട്രീയത്തിന് അതീതമായി, വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം ഗ്രൂപ്പുകള്‍ ഉണ്ടാക്കാറുണ്ടെന്നും റിയാസ് വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT