തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രത്യേക സംഘം അന്വേഷിക്കും. കൻ്റോൺമെൻ്റ് അസിസ്റ്റൻ്റ് കമ്മിഷണർക്കാണ് അന്വേഷണ ചുമതല. മ്യൂസിയം എസ്എച്ച്ഒ ആർ.പ്രശാന്താണ് അന്വേഷണ ഉദ്യോഗസ്ഥൻ. സംഘത്തിൽ അഞ്ച് ഇൻസ്‌പെക്ടർമാരും ഏഴു എസ്ഐമാരും ഉൾപ്പെടെ 30 ഉദ്യോഗസ്ഥരുണ്ട്.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കണ്ടാൽ അറിയാവുന്ന 300 പേർക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ വി. സാനന്ത് റെഡിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ്.
കേസുമായി ബന്ധപ്പെട്ട് എഫ്ഐആറിൽ ഗുരുതര വകുപ്പുകളാണ് ചേർത്തിരിക്കുന്നത്. കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ആക്രമണം നടത്തിയതെന്നും എഫ്ഐആറിലുണ്ട്. ഉദ്യോഗസ്ഥനെ വടി കൊണ്ട് അടിച്ച് കൈക്ക് പരിക്കേൽപ്പിച്ചു, വാഹനം ഓടിച്ച ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചു, മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം വരുത്തി എന്നിങ്ങനെയാണ് എഫ്ഐആറിലുള്ളത്.