കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ തുടർ നടപടികളിലേക്ക് കടന്ന് ഇ.ഡി. വീണ തൈക്കണ്ടിയുടെ എച്ച്ഡിഎഫ്‌സി ബാങ്ക് ലോക്കർ തുറന്ന് പരിശോധിക്കാനാണ് നീക്കം. വീണയുടെ മരവിപ്പിച്ച അക്കൗണ്ടിലുണ്ടായിരുന്നത് ഒന്നരലക്ഷം രൂപയായിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം.
തെളിവുകൾ പരിശോധിച്ച ഇഡി വീണയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യാനുള്ള നീക്കത്തിലേക്ക് കടക്കുകയാണ്. ഡയറക്ടറേറ്റിൽ നിന്ന് മറുപടി ലഭിക്കുന്നത് അനുസരിച്ച് നോട്ടീസ് നൽകാനാണ് തീരുമാനം. അതേസമയം ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
അപ്പീലിൽ അന്തിമ വിധി വരും വരെ തുടർ നടപടികൾ വിലക്കണമെന്നാണ് ആവശ്യം. അപ്പീലിൽ അന്തിമ ഉത്തരവ് വരും വരെ പരിശോധന, ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികൾ നിർത്തി വയ്ക്കണം. ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്നാണ് ആവശ്യം.
സിഎംആർഎൽ സമർപ്പിച്ച ഹർജിയെ ശക്തമായി എതിർക്കാനാണ് ഇഡിയുടെ തീരുമാനം. സമാഹരിച്ച തെളിവുകൾ മുദ്രവച്ച കവറിൽ കോടതിയിൽ എത്തിക്കും. ഇഡിക്കുവേണ്ടി കോടതിയിൽ ഹാജരാകുക അഡീഷണൽ സോളിസിറ്റർ ജനറൽ ആകുമെന്നും സൂചനയുണ്ട്. സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകരെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് സിഎംആർഎല്ലും ഉള്ളത്.