കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് ഇഡി. എസ്എഫ്ഐഒയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നാണ് റിപ്പോർട്ട്. കേസിൽ വീണ അടക്കമുള്ളവർക്ക് ഉടൻ നോട്ടീസ് ഉണ്ടായേക്കില്ലെന്നും വിവരമുണ്ട്.
എൻഫോസ്‌മെൻ്റ് ഡയറക്ടറുടെ ഉന്നതതല യോഗത്തിന് പിന്നാലെ കേസിൽ നടപടികൾ വേഗത്തിലാക്കാനാണ് ഇഡിയുടെ നീക്കം. റെയ്‌ഡിന് പിന്നാലെ അനുബന്ധ തെളിവ് ശേഖരണത്തിലേക്ക് കടക്കാനാണ് നീക്കം. എസ്എഫ്ഐഒ റിപ്പോർട്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇഴകീറി പരിശോധിക്കും. സിഎംആർഎൽ സുപ്രീം കോടതിയിൽ പോയാലും അന്വേഷണത്തിന് പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് ഇഡി കരുതുന്നത്.
പിണറായി വിജയൻ്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സാലോജിക് സൊല്യൂഷന്‍സും കരിമണല്‍ ഖനന കമ്പനിയായ സിഎംആര്‍എല്‍ കമ്പനിയും ഉള്‍പ്പെട്ടതാണ് സിഎംആർഎൽ-എക്സാലോജിക് കേസ്. ചെയ്യാത്ത സേവനത്തിന് സിഎംആര്‍എല്‍ വലിയ തുക വീണയുടെ കമ്പനിക്ക് പ്രതിഫലം നല്‍കിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം. ആദായ നികുതി സെറ്റില്‍മെൻ്റ് ബോര്‍ഡിൻ്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് കേസില്‍ ഇഡി അന്വേഷണം ആരംഭിച്ചത്.
കരിമണല്‍ ഖനനം നടത്തുന്ന സിഎംആര്‍എല്‍ കമ്പനിയുടെ തടസമില്ലാത്ത പ്രവർത്തനത്തിന് പണം നൽകിയെന്നാണ് ആരോപണം. പല രാഷ്ട്രീയ നേതാക്കൾക്കുൾപ്പെടെ പണം നൽകിയെങ്കിലും കൂടുതല്‍ നല്‍കിയത് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജികിനാണെന്നാണ് പരാതി.
2019 ജനുവരിയില്‍ ആദായ നികുതി വകുപ്പ് സിഎംആര്‍എല്ലില്‍ നടത്തിയ റെയ്ഡില്‍ 132.82 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. ഇതില്‍ 1.72 കോടി രൂപയാണ് വീണ വിജയൻ്റെയും എക്‌സാലോജിക് കമ്പനി അക്കൗണ്ടിലേക്കും എത്തിയെന്നാണ് കണ്ടെത്തൽ. കൂടാതെ വീണയുടെ കമ്പനിക്ക് ലഭിച്ച പണത്തിൻ്റെ രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിരുന്നു.