കൊച്ചി: തിരക്കേറിയ ഇടപ്പള്ളി റെയിൽവേ അണ്ടർപ്പാസ് മാസങ്ങളായി ഇരുട്ടിൽ. വഴിവിളക്കുകൾ തെളിയാത്തത് കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ഭീഷണിയാവുകയാണ്.
ദേശീയപാതയെയും അമൃത ആശുപത്രി ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന വഴിയിലൂടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് കടന്നുപോകുന്നത്. എന്നാൽ കഴിഞ്ഞ ആറുമാസമായി ഈ പാത ഇരുട്ടിലാണ്. രാത്രികാലങ്ങളിൽ അണ്ടർപ്പാസിനുള്ളിൽ വെളിച്ചമില്ലാത്തത് വലിയ അപകടഭീഷണിയാണ് ഉയർത്തുന്നത്. റെയിൽവേ ലൈൻ മുറിച്ചുകടന്നുള്ള യാത്ര ഒഴിവാക്കാൻ നിർമിച്ച ഈ പാതയിൽ, സുരക്ഷാ സംവിധാനങ്ങൾ ഇല്ലാതായത് പ്രദേശവാസികളെയും രോഗികളുമായി എത്തുന്നവരെയും ഒരുപോലെ വലയ്ക്കുന്നു.
വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2021ലാണ് ഈ അണ്ടർപ്പാസ് പൊതുജനങ്ങൾക്കായി തുറന്നുനൽകിയത്. എന്നാൽ കൃത്യമായ അറ്റകുറ്റപ്പണികൾ നടക്കാത്തത് മൂലം ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ ഇതുവഴിയുള്ള യാത്ര ദുരിതമായി മാറി. അണ്ടർപ്പാസിലെ വൈദ്യുതി വിളക്കുകൾ പുനഃസ്ഥാപിക്കണമെന്നും യാത്രാക്ലേശം പരിഹരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.