KERALA

പൊലീസിനെതിരായ അതിക്രമം ന്യായീകരിക്കാൻ കഴിയില്ല, സേനയുടെ ആത്മവീര്യം തകരുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കും; മുഖപ്രസംഗവുമായി സുപ്രഭാതം

പൂതലെടുക്കുന്ന തുല്യനീതി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം

Author : ന്യൂസ് ഡെസ്ക്

മലപ്പുറം: തിരുവനന്തപുരത്ത് പൊലീസുകാരനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ ശക്തമായ നടപടി വേണമെന്ന് സമസ്ത മുഖപത്രം സുപ്രഭാതത്തിൽ മുഖപ്രസംഗം. പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരായ അതിക്രമം യാതൊരു സാഹചര്യത്തിലും ന്യായീകരിക്കാൻ കഴിയില്ല. പൊലീസിന്റെ ആത്മവീര്യം തകർന്നാൽ സമൂഹം മുഴുവൻ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും സമസ്ത മുഖപത്രത്തിന്റെ മുന്നറിയിപ്പ്. പൂതലെടുക്കുന്ന തുല്യനീതി എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം.

"കൃത്യനിർവഹണത്തിനിടെയുണ്ടായ നടപടിയുടെ വൈ രാഗ്യത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ പൊതുഇടത്തിൽ വളഞ്ഞിട്ട് മർദിച്ച സംഭവം അതീവ ഗൗരവതരമാണ്. പുറമേ, മർദനത്തിനിരയായ ഉദ്യോഗസ്ഥനെതിരേ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തതും പ്രതികളായവർക്കെതിരേ നടപടി വൈകിച്ചതും നിസാര വകുപ്പുകൾ ചുമത്തിയതുമെല്ലാം സംഭവത്തെ കൂടുതൽ സങ്കീർണമാക്കുന്നുണ്ട്. കേസിൽ നിന്ന് ആഭ്യന്തര വകുപ്പിന് പിന്നോട്ടു പോകേണ്ടി വന്നതുകൂടി കൂട്ടിവായിക്കുമ്പോൾ സേനക്ക് മറ്റൊരു നാണക്കേട് കൂടിയാണ് ഈ അക്രമം. മർദനത്തിന്നിരയായ ഉദ്യോഗസ്ഥന്റെ മുൻ ചെയ്തികളെക്കുറിച്ച് ഇപ്പോൾ വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ, ഏതൊരാളുടെയും മുൻ ഇടപെടലുകളുടെയോ വ്യക്തിപര വിലയിരുത്തലുകളുടേയോ പേരിൽ പൊതു ഇടത്തെ അക്രമത്തെ ന്യായീകരിക്കാൻ ആവില്ല.

നിയമം നടപ്പാക്കേണ്ട സേനാംഗം തന്നെ നിയമലംഘനത്തിനിരയാകുന്ന സാഹചര്യം സമൂഹത്തിന് നൽകുന്ന സന്ദേശം അത്രമേൽ ആശങ്കാജനകമാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥൻ പൊതുഇടത്തിൽ മർദനത്തിനിരയായെന്നും, അദ്ദേഹത്തിനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തുവെന്നുമുള്ള വിവരം പുറത്ത് വന്നിട്ടും, അതിന്റെ സാഹചര്യങ്ങൾ പരിശോധിക്കപ്പെട്ടോ എന്ന ചോദ്യം സ്വാഭാവികമാണ്. ഡ്യൂട്ടിക്കിടെ സ്വീകരിച്ച നടപടികൾക്കുള്ള വിരോധം പ്രതികാരത്തിലേക്ക് വഴിമാറാമെന്ന ധാരണ സമൂഹത്തിനുണ്ടായാൽ, അത് നിയമപാലനത്തിന് നേരെയുള്ള വെല്ലുവിളിയാകും. കുറ്റാന്വേഷണത്തിൽ മികവ് അവകാശപ്പെടുന്ന കേരള പൊലീസിനേറ്റ അടിയിൽ പോലും വസ്തുനിഷ്ഠമായ അന്വേഷണം നടത്താൻ കഴിയുന്നുവെന്നുറപ്പാക്കേണ്ടത് അനിവാര്യമാണ്.

സംഭവത്തിന്റെ പൂർണവിവരങ്ങൾ പുറത്തുവരുന്നതിന് മുമ്പേ നടപടികൾ കൈക്കൊണ്ടത് പൊലീസ് സംവിധാനത്തിന്റെ പ്രവർത്തനരീതിയെക്കുറിച്ചുള്ള സംശയങ്ങൾ ബലപ്പെ ടുന്നതാണ്. രാഷ്ട്രീയ പ്രേരിതമായി കേസുകളെടുത്ത് പിന്നീട് ഒതുക്കുന്ന പതിവുശൈലി തുടരുകയാണെങ്കിൽ, അത് നിയമ സംവിധാനത്തിന്റെ വിശ്വാസ്യതയെ ദോഷകരമായി ബാ ധിക്കും. തിരുവനന്തപുരത്തെ സംഭവത്തെയും ഈ സാഹചര്യത്തിൽ വേണം വിലയിരുത്താൻ". ഒരു പൊലിസ് ഉദ്യോഗസ്ഥനെതിരേ എടുത്ത കേസ് പോലും മണിക്കൂറുകൾക്കുള്ളിൽ ഒഴിവാക്കേണ്ടി വരുന്നുവെന്നത് ആഭ്യന്തര വകുപ്പിന്റെ ദുർബലതയാണെന്നും സമസ്ത മുഖപത്രത്തിൽ പറയുന്നു.

SCROLL FOR NEXT