നെടുമങ്ങാട്: മുൻസീറ്റിൽ വച്ച കാല് മാറ്റാൻ ആവശ്യപ്പെട്ടതിന് തിരുവനന്തപുരം നെടുമങ്ങാട് സൂര്യാ തിയേറ്ററിലെ വയോധിതനായ ജീവനക്കാരന് മർദ്ദനമേറ്റു. നെടുമങ്ങാട് സ്വദേശി റാഫിയാണ് ജീവനക്കാരനായ അനിൽ കുമാറിനെ മർദ്ദിച്ചത്.
റാഫിയോട് മുൻവശത്തെ സീറ്റിൽ കാലുവച്ചത് മാറ്റണമെന്ന് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള കുടുംബം ഇരിക്കാനിരുന്ന കസേരയിൽ ഇയാൾ കാൽ കയറ്റിവച്ചിരുന്നു. ഇവർക്ക് അസൗകര്യമുണ്ടാക്കും വിധമായിരുന്നു റാഫി ഇരുന്നിരുന്നത്.
കാൽ മാറ്റാൻ വിസമ്മതിച്ച പ്രതി പിന്നാലെ വയോധികനായ അനിൽ കുമാറിൻ്റെ മുഖത്തും നെഞ്ചിനും മർദ്ദിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. അനിൽ കുമാറിൻ്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് കേസെടുത്തു.