തിരുവനന്തപുരം: പാങ്ങോട് മിലിട്ടറി ക്യാംപിൽ ഞെട്ടിക്കുന്ന കവർച്ച. ഓഫീസേഴ്സ് ക്ലബ്ബിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി വില മതിക്കുന്ന രണ്ട് ആനക്കൊമ്പുകൾ മോഷണം പോയി. കവർച്ചക്ക് പിന്നിൽ ഡിജെ പാർട്ടിക്കായി പുറത്തുനിന്ന് വന്നരാണെന്നാണ് സൂചന. സംഭവത്തിൽ പൂജപ്പുര പൊലീസ് അന്വേഷണം ആരംഭിച്ചു. 1929ൽ സംസ്ഥാന സർക്കാർ സൈന്യത്തിന് കൈമാറിയവയാണ് ഇവ. മാൻ കൊമ്പുകൾ ഉൾപ്പെടെയുള്ളവ ക്യാംപിലെ സ്‌ട്രോംങ് റൂമിൽ ഉൾപ്പെടെ സൂക്ഷിക്കുക പതിവാണ്.
ബുധനാഴ്ച രാത്രിയാണ് ക്യാംപിൽ പരിപാടി സംഘടിപ്പിച്ചത്. ഇതിൽ ഭക്ഷണം വിതരണം ചെയ്യുന്നതിനും ലൈറ്റ് സെറ്റിങ്ങുകൾക്കുമായി ക്യാംപിന് പുറത്തുള്ള 18 പേർ എത്തിയിരുന്നതായും വിവരമുണ്ട്. ഇതിനുശേഷമാണ് ആനക്കൊമ്പുകൾ കാണായതെന്നാണ് പൂജപ്പുര പൊലീസ് പറയുന്നത്.
സംഭവത്തിൽ കേസെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പുറത്തുനിന്ന് വന്നവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മിലിട്ടറി ഇന്റലിജെൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സൈനിക ക്യാംപിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.