വയനാട്: കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ അടിയന്തര സഹായധനം നൽകാൻ തീരുമാനം. രാജുവിന്റെ കുടുംബത്തിന് ഇന്ന് തന്നെ 10 ലക്ഷം രൂപ അടിയന്തിരമായി കൈമാറും. ബാക്കി നാല് ലക്ഷം രൂപ തുടർ ദിവസങ്ങളിൽ നൽകാനും കുടുംബത്തിലെ ഒരാൾക്ക് വനംവകുപ്പിൽ ജോലി നൽകും തീരുമാനമായി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സ്ഥലം എംഎൽഎ, സബ്കളക്ടർ, ഡിഎഫ്ഒ തുടങ്ങിയവർ നടത്തിയ ചർച്ചയിലാണ് തീരുമാനമായത്. ആനശല്യം തടയാൻ ഫെൻഡിങ് അടക്കമുള്ള കാര്യങ്ങൾ ശക്തമാക്കാനും ചർച്ചയിൽ തീരുമാനമായിട്ടുണ്ട്.
ഇന്നാണ് വെള്ളാഞ്ചേരി സ്വദേശി രാജു മരിച്ചത്. രാവിലെയാണ് വെള്ളാഞ്ചേരിയിലെ ജനവാസമേഖലയില്‍ കാട്ടാനയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആനയെ കാടുകയറ്റാന്‍ ശ്രമിക്കുന്നതിനിടയിൽ നാട്ടാകാരനായ രാജു ആനയുടെ മുന്നില്‍ പെടുകയായിരുന്നു.
ഒറ്റയാന്റ ആക്രമണത്തില്‍ പരുക്കേറ്റ രാജുവിനെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് മരണം. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി നട്ടുകാർ രംഗത്തെത്തിയിരുന്നു. മാനന്തവാടി മെഡിക്കൽ കോളേജിന് മുന്നിൽ മൃതദേഹം തടഞ്ഞായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. മരിച്ചയാളിന്റെ കുടുംബത്തിന് ഇന്ന് തന്നെ സഹായധനം നൽകണമെന്ന് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്ത പൂർണമായ സമീപനം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവണം. വിഷയം ഉന്നയിച്ചപ്പോൾ സർക്കാർ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ലെന്ന ലാഘവപൂർണമായ മറുപടിയാണ് വനമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. രണ്ടാഴ്ചക്കുള്ളിൽ ആറു പേരുടെ ജീവനാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ടതെന്നും പിണറായി വിജയൻ പറഞ്ഞു.
വന്യജീവികൾ ജനവാസ മേഖലയിൽ കയറുന്നത് തടയാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്. ഭരണമാറ്റത്തിന് ശേഷം ഈ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായെന്ന് വേണം കരുതാൻ. ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും പിണറായി വിജയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ സ്ത്രീക്ക് പരിക്കേറ്റു. കരുളായി സ്വദേശി സൈനബക്കാണ് പരിക്കേറ്റത്. സൈനബയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനമേഖലയിൽ തേക്ക് തൈകൾ വച്ചു പിടിപ്പിക്കുന്ന ജോലിക്കിടയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയയിരുന്നു.