തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെനോട്ടിസ്. ശനിയാഴ്ചയാണ് നോട്ടിസ് നൽകിയത്. മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥർക്കും നോട്ടിസ് നൽകി. മസാലബോണ്ട് ഇടപാടില്‍ ഫെമ ചട്ടലംഘനം നടന്നുവെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
മൂന്നു വർഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടിസ് നൽകിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടർനടപടികൾ. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്.
2019ൽ, 9.72 ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2,150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം തോമസ് ഐസക്കിന് രണ്ട് തവണ നോട്ടിസ് നൽകിയിരുന്നു.