എറണാകുളം: സിഎംആർഎല്ലിൽ നിന്നും പിടിച്ചെടുത്ത ഡയറിയിൽ പേര് പരാമർശിക്കുന്നവർക്ക എതിരെ പ്രാഥമിക അന്വേഷണം തുടങ്ങി ഇഡി. യുഡിഎഫ് നേതാക്കൾക്കെതിരെയും അന്വേഷണം ഉണ്ടാകും. ക്രമക്കേടിലൂടെ നേടിയ പണമാണ് രാഷ്ട്രീയ പ്രവർത്തകർക്ക് നൽകിയതെന്നാണ് ഇഡി നിഗമനം. അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ എന്ന് ഹൈക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. കേസിൽ അന്വേഷണം തുടരാൻ ആവശ്യമായ തെളിവുകൾ ലഭിച്ചെന്നാണ് ഇഡി അവകാശപ്പെടുന്നത്.
അതേസമയം, എക്സാലോജിക് കേസിൽ വീണ തൈക്കണ്ടിക്ക് ഇഡി ഉടൻ സമൻസ് നൽകും. റെയ്ഡിൽ പിടിച്ചടുത്ത രേഖകൾ പരിശോധിച്ചതിന് പിന്നാലെയാണ് വീണ തൈക്കണ്ടിയെ ചോദ്യം ചെയ്യാനുള്ള നീക്കം. കഴിഞ്ഞ ദിവസമാണ് സിഎംആർഎൽ മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകൻ മുഹമ്മദ് റിയാസിന്റെയും വീടുകൾ അടക്കം 12 ഇടത്ത് ഇഡി റെയ്ഡ് നടത്തിയത്. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ സ്വന്തം വീട്ടിലും രാവിലെ മുതലാണ് പരിശോധന ആരംഭിച്ചത്. റെയ്ഡിനിടെ വീണയുടെ മൊഴിയെടുക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരത്തെ വസതിയിൽ നിന്ന് വീണയുടെ സ്ഥിര നിക്ഷേപത്തിൻ്റെ രേഖകൾ ഇഡി പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇഡി വീണയുടെ ബാങ്ക് അക്കൗണ്ട് ഇഡി മരവിപ്പിച്ചിരുന്നു. സിഎംആർഎല്ലും എക്സാലോജിക്കും തമ്മിലുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ നടപടി. വീണയുടെ എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചിട്ടുള്ളത്. ഇഡി നടത്തിയ റെയ്‌ഡിൽ വീണയുടെ സ്വകാര്യ ഫോണും പിടിച്ചെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത വീണയുടെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി കോടതിയിൽ സമർപ്പിക്കും.