KERALA

"അഴിമതി ഉന്നയിക്കുന്നില്ല, ആരോപിച്ചവർ അത് വിശദീകരിക്കട്ടെ"; വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ ഇ.പി. ജയരാജൻ

വിഴിഞ്ഞം തുറമുഖം വിവാദത്തിലേക്ക് പോകേണ്ട വിഷയമല്ലെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

കണ്ണൂർ: വിഴിഞ്ഞത്തെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തിൽ സിപിഐഎമ്മിൽ നിന്ന് വ്യത്യസ്ത നിലപാടുമായി ഇ.പി. ജയരാജൻ. അഴിമതി ആരോപണം ഉന്നയിച്ചവർ അത് വിശദീകരിക്കട്ടെ. തനിക്ക് അത്തരത്തിൽ ആക്ഷേപമില്ലെന്ന് ജയരാജൻ പറഞ്ഞു.

വിഴിഞ്ഞം തുറമുഖം വിവാദത്തിലേക്ക് പോകേണ്ട വിഷയമല്ല. വിവാദം ഗുണം ചെയ്യില്ലെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. പിണറായിയുടെ നിലപാട് ഏറ്റുപിടിക്കാതെ സിപിഐഎം നേതാവ് കെ.കെ. ശൈലജയും രംഗത്തെത്തി. വിഴിഞ്ഞം തുറമുഖത്തിൻ്റെ ചുമതലയിൽ നിന്ന് ദിവ്യ എസ്. അയ്യരെ മാറ്റിയ വിവാദ വിഷയമാക്കേണ്ട കാര്യമില്ലെന്നും സർക്കാർ വരുമ്പോ അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്നും ശൈലജ അഭിപ്രായപ്പെട്ടു.

ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശന് സിപിഐഎം ജില്ലാ സെക്രട്ടറി നൽകിയ മറുപടി ചർച്ചകൾക്ക് വഴി വച്ചിരുന്നു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ കെ. കെ. രാഗേഷിന് എന്താ ഇത്ര താൽപ്പര്യം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം. സിപിഐഎമ്മിൻ്റെ കണ്ണൂർ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല, കേരളത്തിലെ ഓരോ പൗരനും ആ താൽപ്പര്യമുണ്ട് എന്നായിരുന്നു രാഗേഷിൻ്റെ മറുപടി.

വിഴിഞ്ഞം ഓഹരി കൈമാറ്റം സർക്കാർ മുൻകൂറായി നിശ്ചയിച്ച കച്ചവടമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ആരോപിച്ചിരുന്നു. സംസ്ഥാന സർക്കാർ അദാനി ഗ്രൂപ്പിനെ രക്ഷിക്കാൻ വഴിവിട്ട് സഹായം നൽകുമോ എന്നാണ് ഇനി അറിയേണ്ടത്. എങ്ങനെയാണ് അദാനി ഗ്രൂപ്പിന് സർക്കാരിനെ അറിയിക്കാതെ ഈ നീക്കം നടത്താൻ ധൈര്യം കിട്ടിയതെന്ന സംശയമാണ് ഉയരുന്നത്. ഇതിൽ ദുരൂഹതയുണ്ട്. കേരളത്തിൽ അദാനി ഗ്രൂപ്പിന് കോൺഗ്രസ് വഴി വിട്ട പരിഗണന നൽകുന്നുണ്ടെന്നാണ് വിവരമെന്നും പ്രതിപക്ഷനേതാവ് ആരോപിച്ചിരുന്നു.

SCROLL FOR NEXT