KERALA

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള ഒരു വാക്കെങ്കിലും കാണിച്ചു തരാമോ? കെ.എം. ഷാജഹാന്റെ അറസ്റ്റില്‍ ചോദ്യങ്ങളുമായി കോടതി

കെ.എം. ഷാജഹനെതിരെ കേസ് എടുത്ത് 3 മണിക്കൂര്‍ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്ന് കോടതി ചോദിച്ചു.

Author : ന്യൂസ് ഡെസ്ക്

കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്ത നടപടിയില്‍ ചോദ്യങ്ങളുമായി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. കെ.എം. ഷാജഹനെതിരെ കേസ് എടുത്ത് 3 മണിക്കൂര്‍ കൊണ്ട് അറസ്റ്റ് നടത്തി. എന്നിട്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് എങ്ങനെ തിരുവനന്തപുരത്ത് എത്തിയെന്ന് കോടതി ചോദിച്ചു. ചെങ്ങമനാട് എസ്‌ഐക്ക് എങ്ങനെ അറസ്റ്റ് ചെയ്യാന്‍ അധികാരം ലഭിച്ചുവെന്നും കോടതി ചോദിച്ചു.

കെ.എം. ഷാജഹാനെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ലൈംഗിക ചുവയുള്ള ഏതെങ്കിലും വാക്ക് കാണിച്ചു തരാമോ എന്നും കോടതി ചോദിച്ചു. അതേസമയം പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തതെന്ന് ചെങ്ങമനാട് പൊലീസ് കോടതിയില്‍ അറിയിച്ചു. കെ.എം. ഷാജഹാന്‍ തുടര്‍ച്ചയായി അധിക്ഷേപ വീഡിയോകള്‍ ചെയ്തുവെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ എസ് ഐ ടി ഉത്തരവ് ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.

കെ.എം. ഷാജഹാന്റെ വൈദ്യ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. ആലുവ ജില്ലാ ആശുപത്രിയിലായിരുന്നു വൈദ്യ പരിശോധന. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ വീട്ടില്‍ നിന്നുമാണ് കെഎം ഷാജഹാനെ അറസ്റ്റ് ചെയ്തത്.

റൂറല്‍ സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത പുതിയ കേസിലാണ് അറസ്റ്റ്. അറസ്റ്റിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.എം. ഷാജഹാന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷമാണ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്.

അതേസമയം കെ.എം. ഷാജഹാന്റെ അറസ്റ്റില്‍ പൊലീസിന് നന്ദി അറിയിച്ച് സിപിഐഎം നേതാവ് കെ ജെ ഷൈന്‍ രംഗത്തെത്തിയിരുന്നു. മാലിന്യ മുക്തി കേരളത്തിന്റെ ഭാഗമായതില്‍ സന്തോഷമുണ്ടെന്നായിരുന്നു ഷൈനിന്റെ പ്രസ്താവന.

പൊതുയിടത്തിലെ മാലിന്യം ഇല്ലാതാക്കാന്‍ എല്ലാവരും ശ്രമിക്കണം. ഗൂഢാലോചന ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കട്ടെ. ഇത്തരത്തിലുള്ള മാലിന്യങ്ങളെ പൊതു സമൂഹത്തില്‍ നിന്ന് തുടച്ച് മാറ്റണമെന്നും പോരാട്ടം തുടരുമെന്നും ഷൈന്‍ പറഞ്ഞു.

SCROLL FOR NEXT